ഇതൊരു സുനാമിയാണ്, മരണനിരക്കെങ്കിലും കുറയ്ക്കൂ; കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും താക്കീത്

ശനി, 24 ഏപ്രില്‍ 2021 (14:14 IST)
രാജ്യത്തെയും പ്രത്യേകിച്ച് ഡല്‍ഹിയിലെയും കോവിഡ് അതിതീവ്ര വ്യാപനം ആശങ്കയുളവാക്കുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി. കോവിഡ് മരണനിരക്ക് കുറയ്ക്കുകയാണ് വേണ്ടതെന്ന് കോടതി കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും നിര്‍ദേശം നല്‍കി. 'കോവിഡ് രണ്ടാം തരംഗമെന്നാണ് നമ്മള്‍ വിളിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ ഇതൊരു സുനാമി തന്നെയാണ്. മരണനിരക്ക് കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കണ്,' കോടതി പറഞ്ഞു. 
 
മേയില്‍ രൂക്ഷമാകാന്‍ സാധ്യതയുള്ള രണ്ടാം കോവിഡ് തരംഗത്തെ നേരിടാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കോടതി ആരാഞ്ഞു. ഏപ്രില്‍ 21 ന് ഡല്‍ഹിയില്‍ എത്തുമെന്ന് പറഞ്ഞ 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ എവിടെയെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു. 
 
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം ഭയാനകമായ രീതിയിലാണ് ഉയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,46,786 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധ മൂന്നര ലക്ഷത്തിനടുത്തത് ആദ്യമായി. നിലവില്‍ 25,52,940 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,66,10,481 ആയി ഉയര്‍ന്നു. ഇതില്‍ 1,38,67,997 പേര്‍ കോവിഡ് മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,624 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,89,544 ആയി. 
 
തുടര്‍ച്ചയായി പത്താം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. വ്യാഴാഴ്ചയാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആദ്യമായി മൂന്ന് ലക്ഷം കടക്കുന്നത്. അടുത്ത ദിവസങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നേക്കാമെന്നാണ് സൂചന. കോവിഡ് രണ്ടാം തരംഗത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. ഓക്‌സിജന്‍ ക്ഷാമമാണ് കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 
 
അതേസമയം, ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 15 കോടിയിലേക്ക് അടുക്കുകയാണ്. 30 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായി. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍