സ്‌റ്റേയില്ല, യെദ്യൂരപ്പ ഒമ്പത് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും; സുപ്രീംകോടതിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി - തുടര്‍വാദങ്ങള്‍ നാളെ

വ്യാഴം, 17 മെയ് 2018 (07:55 IST)
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ ആദ്യ ജയം ബിജെപിക്ക്. ബിഎസ് യെദ്യൂരപ്പയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി.

യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് ഇന്നു രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ വീണ്ടും വാദം കേൾക്കുമെന്ന് ജസ്റ്റീസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കൂടാതെ, ഹർജിയിൽ യെദ്യൂരപ്പയെ കക്ഷി ചേർക്കാനും കോടതി നിർദേശി​ച്ചു.

രാവിലെ ഒമ്പതിനാണ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുക. രാജ് ഭവനിലാണ് ചടങ്ങ് നടക്കുക. യെദ്യൂരപ്പ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക.

സര്‍ക്കാരുണ്ടാക്കാന്‍ യെദ്യൂരപ്പയെ ഗവര്‍ണര്‍ വാജുഭായ് ക്ഷണിക്കുകയും 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസും ജെഡിഎസും സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

കേസിലെ തുടര്‍വാദങ്ങള്‍ വെള്ളിയാഴ്‌ച 10.30ന് സുപ്രീംകോടതി കേള്‍ക്കും. സര്‍ക്കാര്‍ രൂപികരിക്കാന്‍ വേണ്ട പിന്തുണ തെളിയിക്കുകയാണ് ബിജെപിക്ക് ആവശ്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍