പിഡിപിയുമായി ഒത്തു പോകാനാവില്ലെന്ന്; സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ചെന്ന് ബിജെപി - കശ്‌മീര്‍ രാഷ്‌ട്രപതി ഭരണത്തിലേക്ക്

ചൊവ്വ, 19 ജൂണ്‍ 2018 (15:25 IST)
ജമ്മു കശ്മീരിലെ പിഡിപി - ബിജെപി കൂട്ടുമുന്നണി തകര്‍ന്നു. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് വ്യക്തമാക്കി.

പിഡിപിയുമായി സഖ്യം തുടരാനാകാത്ത സാഹചര്യമാണ് വന്നുചേർന്നിരിക്കുന്നതെന്ന് രാം മാധവ് പറഞ്ഞു. ഭീകരവാദവും അക്രമവും മറ്റും വളരെയധികം വർധിച്ചിരിക്കുന്നു. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇതു നിലനിർത്താനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുമാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്‌മീരിലെ പൗരന്മാരുടെ അടിസ്ഥാനപരമായ അവകാശങ്ങൾ അപകടത്തിലാണ്. മാധ്യമപ്രവർത്തകനായ ഷുജാത്ത് ബുഖാരിയുടെ കൊലപാതകം ഇതിന് ഉദാഹരണമാണെന്നും രാം മാധവ് പറഞ്ഞു. ഇന്ത്യയുടെ ആകെയുള്ള സുരക്ഷയും അഖണ്ഡതയും പരിഗണിച്ചാണു തീരുമാനം.  സംസ്ഥാനത്തിന്റെ ഭരണം ഗവർണർക്കു കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീരിൽനിന്നുള്ള ബിജെപി എംഎൽഎമാരുടെ യോഗത്തിനുശേഷമാണു പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ അന്തിമ തീരുമാനം എടുത്തത്. ഇതോടം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കളമൊരുങ്ങി.

കത്തുവ സംഭവത്തിനു ശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളാണ് സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് വഴിവച്ചത്. പിന്നാലെ കാശ്മീരിലെ സംഘർഷങ്ങളും തീവ്രവാദ - വിഘടനവാദ പ്രവർത്തനങ്ങളിലുണ്ടായ വർദ്ധനയും ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍