'നായികയാക്കാം, പക്ഷേ അഞ്ച് നിർമാതാക്കളും മാറി മാറി ഇഷ്ടാനുസരണം നിന്നെ ഉപയോഗിക്കും': തുറന്ന് പറഞ്ഞ് ദുൽഖറിന്റെ നായിക

വെള്ളി, 19 ജനുവരി 2018 (08:24 IST)
മുന്‍നിര നായികമാര്‍ മുതല്‍ ചെറുകിട നടിമാര്‍ വരെ കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ തുടങ്ങിയ കാലമാണിത്. മലയാളത്തിൽ നടി പാർവതി, റിമ കല്ലിങ്കൽ, സ‌ജിത മഠത്തിൽ തുടങ്ങിയവർ ഇത്തരം തങ്ങൾക്കനുഭവപ്പെട്ട സംഭവങ്ങൾ തുറ‌ന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, കന്നട ഇൻഡസ്ട്രിയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടി ശ്രുതി ഹരിഹരൻ.
 
തമിഴിലും കന്നടയിലും നായികയായി എത്തിയ ശ്രുതി അടുത്തിടെ ദുല്‍ഖര്‍ ചിത്രം സോളോയിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യാ ടുഡെ കോണ്‍ക്ലേവ് സൗത്ത് 2018 ലാണ് ശ്രുതി തമിഴ് സിനിമയില്‍നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞത്.
 
‘കന്നഡ സിനിമയ്ക്കായുള്ള എന്റെ ആദ്യ മീറ്റിംഗ് തന്നെ നിരാശപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായിരുന്നു. അന്ന് എനിക്ക് 18 വയസ്സു മാത്രമെ പ്രായമുള്ളു. ഞാന്‍ ആ സിനിമ അവസാനം ചെയ്തില്ല. അതിനും വർഷങ്ങൾക്ക് ശേഷം പ്രമുഖനായ ഒരു കന്നഡ നിര്‍മ്മാതാവ് എന്നോട് ഫോണില്‍ വിളിച്ചു പറഞ്ഞു, നായികയാക്കാം പക്ഷെ ഞങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളുണ്ട്, ഞങ്ങള്‍ മാറി മാറി ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ ഉപയോഗിക്കും. ഞാനിത് ഇപ്പോഴും ഓര്‍ക്കുന്നു, ഞാന്‍ അയാള്‍ക്ക് കൊടുത്ത മറുപടി, ഞാന്‍ ചെരിപ്പ് ഇട്ടോണ്ടാണ് നടക്കുന്നത് എന്റെ അടുത്ത് വന്നാല്‍ ഞാന്‍ അത് വെച്ച് അടിക്കുമെന്നാണ്’- ശ്രുതി പറഞ്ഞു.
 
താൻ പറഞ്ഞത് കന്നടയിലെ സിനിമാകാർക്കിടയിൽ ചർച്ചയായി. അതിനുശേഷം കന്നടയിൽ നിന്നും നിരവധി ഓഫറുകൾ വന്നുവെന്ന് ശ്രുതി പറയുന്നു. അതേസമയം തമിഴ് സിനിമയിൽ നിന്നും സമാനമായ അനുഭവം ഒരു നിർമാതാവുമായി തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. 'എന്നും എനിക്ക് വഴക്കിടേണ്ടി വന്നു. അതിന് ശേഷം ഇതുവരെ തമിഴില്‍നിന്ന് ഓഫറുകളൊന്നും വന്നിട്ടില്ല’ – ശ്രുതി പറഞ്ഞു.
 
സിനിമയിലെ സ്ത്രീകള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നാണ് ശ്രുതി ആവശ്യപ്പെടുന്നത്. നോ എന്ന് പറയാന്‍ ഒരു മടിയും കാണിക്കേണ്ട. പുരുഷന്മാരെ മാത്രം കുറ്റം പറയുകയല്ല വേണ്ടത്. കാസ്റ്റിംഗ് കൗച്ചിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് വേണ്ടതെന്ന് ശ്രുതി വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍