സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി നിലച്ചു; നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 21 മരണം

ഞായര്‍, 24 ജൂലൈ 2016 (10:02 IST)
സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ഇരുപത്തിയൊന്നു പേര്‍ മരിച്ചു. തെലങ്കാനയിലെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗാന്ധി മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നത്.
 
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. മരിച്ചവരില്‍ നവജാത ശിശുക്കളും ഉള്‍പ്പെടുന്നു. തുടര്‍ച്ചയായി തടസം നേരിട്ടതോടെ പൂര്‍ണമായും ജനറേറ്ററുകളെ ആശ്രയിച്ചതാണ് പ്രശ്‌നമായത്.
 
വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ വൈകിയാണ് പുറത്തുവന്നത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് വൈദ്യുതി വിതരണത്തില്‍ ആദ്യം തടസം നേരിട്ടത്.
 
ജനറേറ്ററുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചതോടെ ചിലത് പ്രവര്‍ത്തന രഹിതമായി. ഇതോടെ തീവ്രപരിചരണ വിഭാഗങ്ങളിലെ വെന്റിലേറ്ററുകളും നവജാത ശിശുക്കളുടെ പരിചരണ വിഭാഗത്തിലെ ഇന്‍ക്യുബേറ്ററുകളും പ്രവര്‍ത്തനരഹിതമായതാണ് ഇത്തരമൊരു ദുരന്തത്തിനു കാരണമായത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക