സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃസഹോദരങ്ങളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി

ചൊവ്വ, 28 ജൂണ്‍ 2016 (12:41 IST)
സ്ത്രീധനം നൽകാത്തതിന്റെ പേരിൽ മുപ്പതുകാരിയെ ഭർത്താവും ഭർതൃസഹോദരങ്ങളും ചേർന്ന് കൂട്ടമാനഭംഗം ചെയ്തു. രാജസ്ഥാനിലെ ആൽവാർ ജില്ലയിലാണ് സംഭവം നടന്നത്. കൂട്ടമാനഭംഗപ്പെടുത്തിയ ശേഷം സ്ത്രീയുടെ കൈയിലും നെറ്റിയിലും പച്ചകുത്തുകയും ചെയ്തു.
 
റെനി ഗ്രാമത്തിലെ ജഗന്നാഥ് എന്ന യുവാവാണ് ഈ യുവതിയെ വിവാഹം ചെയ്തിരുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞതുമതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
 
വിവാഹവേളയില്‍ 51,000 രൂപയാണ് സ്ത്രീധനമായി യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ തുക ലഭിക്കാത്തതിനാല്‍ തന്നെ സ്ഥിരമായി ഇവര്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നതായും യുവതി കൂട്ടിച്ചേര്‍ത്തു. കുടിക്കാനുള്ള പാനീയത്തിൽ മരുന്നു ചേർത്ത് നല്‍കിയതിനെ തുടര്‍ന്ന് പാതിമയക്കത്തിൽ കിടന്നപ്പോഴാണ് തന്റെ കയ്യില്‍ ‘എന്റെ പിതാവ് ഒരു കള്ളനാണെന്ന്’ എഴുതിയ പച്ചകുത്തിയതെന്നും യുവതി വ്യക്തമാക്കി.
 
സംഭവത്തെത്തുടർന്ന് യുവതി ഇപ്പോൾ സ്വന്തം കുടുംബത്തിന്റെ സംരക്ഷണയിലാണ് കഴിയുന്നത്. കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഇതുവരെയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര വനിതാ – ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി ആവശ്യപ്പെട്ടു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക