സംസ്ഥാനം കത്തിച്ചാമ്പലാകുമ്പോള്‍ മുഖ്യമന്ത്രി കയ്യുംകെട്ടിയിരുന്നു; ഗുര്‍മീത് വിഷയത്തില്‍ ഹരിയാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ശനി, 26 ഓഗസ്റ്റ് 2017 (13:53 IST)
ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ അനുയായികള്‍ നടത്തിയ അക്രമങ്ങള്‍ തടയുന്നതില്‍ ഹരിയാന സര്‍ക്കാര്‍ പൂര്‍ണപരാജയമായെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് ഗുര്‍മീതിന്റെ അനുയായികള്‍ അഴിച്ചുവിടുന്ന അക്രമത്തിന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ കൂട്ടുനിന്നെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. 
 
ദേരാ സച്ചാ സൗദാ പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ കലാപഭൂമിയാക്കുന്നത് തടുക്കാന്‍ ഹരിയാന സര്‍ക്കാരിന് സാധിച്ചില്ല. സര്‍ക്കാര്‍ അക്രമികള്‍ക്ക് കീഴടങ്ങുന്ന സ്ഥിതിയാണ് അവിടെ ഉണ്ടായതെന്നും ഹൈക്കോടതി പറഞ്ഞു. ഇതിനിടെ, മനോഹര്‍ ലാല്‍ ഖട്ടറിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹിയില്‍ മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുന്ന ഖട്ടര്‍ രാജിവയ്ക്കാനാണ് സാധ്യത. 
 
മുപ്പത്തിയൊന്നോളം ആളുകളാണ് ഇതുവരേയും അക്രമത്തില്‍ കൊല്ലപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കത്തിച്ചും തെരുവുകള്‍ക്ക് തീയിട്ടുമാണ് ഗുര്‍മീത് റാം റഹീം സിങിന്റെ ഗുണ്ടാ സംഘം നരനായാട്ട് നടത്തുന്നത്
അക്രമം നേരിടുന്നതിനായി വെടിവെയ്ക്കാമെന്ന് കരസേനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേരാ സച്ചാ സൗദയുടെ ആസ്ഥാനകേന്ദ്രം ഇപ്പോള്‍ സൈന്യം വളഞ്ഞിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍