വിട്ടുകൊടുക്കില്ല, പോരാട്ടം തുടരും: ശ്രീശാന്ത്

ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (18:01 IST)
തനിക്ക് അര്‍ഹമായ അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും വിട്ടുകൊടുക്കില്ലെന്നും ശ്രീശാന്ത്. ഐ പി എല്‍ ഒത്തുകളിക്കേസില്‍ ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്കുതുടരാനുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്.
 
ഡിവിഷന്‍ ബെ‍ഞ്ചിന്‍റെ വിധി കഠിനമായ തീരുമാനമാണ്. എനിക്കു മാത്രം പ്രത്യേക നിയമമാണോ എന്ന് മനസിലാകുന്നില്ല. രാജസ്ഥാന്‍ റോയല്‍‌സിനും ചെന്നൈ സൂപ്പര്‍ കിംഗ്സിനും ഈ നിയമം ബാധകമാകുന്നില്ലല്ലോയെന്നും ശ്രീശാന്ത് പ്രതികരിച്ചു.
 
നേരത്തെ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയുള്ള സിംഗിള്‍ ബെഞ്ചിന്റെ വിധി ചീഫ് ജസ്റ്റിസുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ബിസിസിഐയുടെ അച്ചടക്ക നടപടിയില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന ബിസിസിഐ വാദം അംഗീകരിച്ചാണ് ഉത്തരവ് റദ്ദാക്കിയത്. ഇതോടെ ശ്രീശാന്തിനെതിരെ ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.
 
സിംഗിള്‍ ബെഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും ബിസിസിഐയുടെ നടപടിയില്‍ അപാകത കണ്ടെത്താനായിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
 
ശ്രീശാന്തില്‍ നിന്ന് വിശദീകരണം തേടിയ ശേഷമാണ് ബിസിസിഐ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വാതുവയ്പുകാരുമായി നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന ഫോണ്‍ സംഭാഷണം ശ്രീശാന്ത് നിരസിച്ചിട്ടില്ലെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ബിസിസിഐക്കുവേണ്ടി സിഇഒ രാഹുല്‍ ജോഹ്റിയാണ് അപ്പീല്‍ നല്‍കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍