ബിജെപി എം‌എല്‍‌എ കാലുതല്ലിയൊടിച്ച ശക്തിമാന്‍ കുതിര ചത്തു

ബുധന്‍, 20 ഏപ്രില്‍ 2016 (19:52 IST)
ഉത്തരാഖണ്ഡില്‍ ബി ജെ പി നടത്തിയ പ്രതിഷേധത്തിനിടെ ഗുരുതരമായി പരുക്കേറ്റ പൊലീസിന്റെ അശ്വാരൂഢസേനയിലെ ശക്തിമാന്‍ എന്ന കുതിര ചത്തു. സമരത്തിനിടെ ശക്തിമാന്റെ കാലിനായിരുന്നു പരുക്കേറ്റിരുന്നത്. പിന്നീട് കാല്‍ മുറിച്ചു മാറ്റിയിരുന്നു. കൃത്രിമക്കാല്‍ വെച്ചിരുന്നെങ്കിലും അണുബാധ മൂലം കുതിരയുടെ അവസ്ഥ മോശമാവുകയായിരുന്നു. കൃത്രിമക്കാലില്‍ ഭാരം താങ്ങാനാകാതെ വന്നതും മരണകാരണമായി. 14 വയസായിരുന്നു ശക്തിമാന്.
 
കുതിരയെ ദ്രോഹിച്ചതിനെതിരെ രാജ്യത്തുടനീളം വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സര്‍ക്കാരിനെതിരെ ബി ജെ പിയുടെ നേതൃത്വത്തില്‍ നടന്ന സമരം പൊലീസ് തടഞ്ഞതിനേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനെടെയാണ് എം എല്‍ എ ഗണേഷ് ജോഷി, കുതിരയുടെ കാല്‍ തല്ലിയൊടിച്ചത്. എം എല്‍ എയ്ക്കെതിരെ ആദ്യം കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് പൊലീസ് കേസെടുത്തത്. 
 
ഗണേഷ് ജോഷി കുതിരയുടെ കാലിന് വടികൊണ്ട് അടിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ കുതിരയെ തല്ലിയില്ലെന്ന വിചിത്രമായ വാദമാണ് ജോഷിയുടെ ഭാഗത്തുനിന്ന് ആദ്യം ഉണ്ടായത്.

വെബ്ദുനിയ വായിക്കുക