തെരുവിലും പാര്‍ലമെന്റിലും സി പി എമ്മിനെ നേരിടുമെന്ന ഭീഷണിയൊന്നും തങ്ങളോട് വേണ്ട, ഭീഷണിയെ നേരിടാന്‍ പാര്‍ട്ടിക്കറിയാം: രവിശങ്കര്‍ പ്രസാദിനെതിരെ സീതാറാം യെച്ചൂരി

ഞായര്‍, 22 മെയ് 2016 (12:04 IST)
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. സി പി എമ്മിനെ തെരുവിലും പാര്‍ലമെന്റിലും നേരിടുമെന്ന ഭീഷണിയൊന്നും സി പി എമ്മിനോട് വേണ്ടെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ബി ജെ പിയുടെ ഈ ഭീഷണിയെ നേരിടാന്‍ പാര്‍ട്ടിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
അതേസമയം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന കേന്ദ്രമന്ത്രിപദത്തിന് യോജിച്ചതല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. ഇത്തരം പ്രസ്താവനയിലൂടെ രവിശങ്കര്‍ പ്രസാദ്  ആര്‍എസ്എസ് പ്രചാരക് ആയി പ്രവര്‍ത്തിക്കുകയാണെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പിനുശേഷം അക്രമപരമ്പര അഴിച്ചുവിട്ടവരാണ് ഇപ്പോള്‍ മാലാഖ ചമയാന്‍ ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തിയിരുന്നു.
 
കേരളം സിപിഎമ്മാണ് ഭരിക്കുന്നതെങ്കില്‍ ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണെന്ന ഓർമ വേണം. തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരായുള്ള അക്രമങ്ങള്‍ ഗൗരവമായി കാണും. ബിജെപി പ്രവര്‍ത്തകര്‍ക്കും കേരളത്തില്‍ ജീവിക്കാനുള്ള അവകാശമുണ്ട്. അക്രമങ്ങളോട് യാതൊരു വിധ മൃദു സമീപനവും കേന്ദ്രം സ്വീകരിക്കില്ല. സംഘപരിവാറിനെതിരായ അക്രമങ്ങളെ പാർലമെന്റിലും പുറത്തും നേരിടുക തന്നെ ചെയ്യും. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. ഇതിനാല്‍  സിപിഎം അക്രമം അവസാനിപ്പിക്കണമെന്നും കഴിഞ്ഞ ദിവസം രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക