അവസാനതീയതി പിന്നിട്ട് ഒരുമാസമായിട്ടും 35 മന്ത്രിമാര്‍ സ്വത്ത് വിവരം നല്‍കിയിട്ടില്ല!

ബുധന്‍, 16 ഒക്‌ടോബര്‍ 2013 (13:41 IST)
PRO
77 കേന്ദ്രമന്ത്രിമാരില്‍ 35 പേര്‍ സ്വത്ത് വിവര കണക്കുകള്‍ നല്‍കേണ്ട അവസാനതീയതി പിന്നിട്ട് ഒരുമാസം കഴിഞ്ഞിട്ടുംഅവ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിട്ടില്ല.

ആഗസ്ത് 31-നായിരുന്നു സ്വത്തുക്കളും കടങ്ങളും സംബന്ധിച്ച വാര്‍ഷിക വിശദാംശങ്ങള്‍ നല്‍കേണ്ട അവസാനതീയതി.

32 കാബിനറ്റ് മന്ത്രിമാരില്‍ 18 പേരും സ്വതന്ത്ര ചുമതലയുള്ള 12 സഹമന്ത്രിമാരില്‍ ഏഴുപേരും 33 സഹമന്ത്രിമാരില്‍ 17 പേരും ഇതുവരെ സ്വത്തുവിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സ്വത്ത് വിവരം നല്‍കിയവരും സമര്‍പ്പിക്കാത്തവരും- അടുത്ത പേജ്


PRO
ആരോഗ്യമന്ത്രി ഗുലാംനബി ആസാദ്, വ്യോമയാനമന്ത്രി അജിത് സിങ്, നിയമമന്ത്രി കപില്‍ സിബല്‍, കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാള്‍, മനുഷ്യവിഭവശേഷി വികസനമന്ത്രി എം.എം. പള്ളം രാജു, ജലവിഭവമന്ത്രി ഹരീഷ് റാവത്ത് തുടങ്ങിയവരാണ് കണക്കുകള്‍ സമര്‍പ്പിക്കാത്ത പ്രമുഖ മന്ത്രിമാര്‍.

സഹമന്ത്രിമാരായ അധീര്‍ രഞ്ജന്‍ ചൗധരി , ശശി തരൂര്‍, ആര്‍പിഎന്‍ സിംഗ്, ഡി. പുരന്ദേശ്വരി, പ്രദീപ ജെയിന്‍ തുടങ്ങിയവര്‍ സ്വത്തുവിവരം നല്‍കിയിട്ടില്ല.

കേന്ദ്രമന്ത്രിമാരായ എകെ ആന്‍റണി, ശരദ് പവാര്‍, സുശീല്‍കുമാര്‍ ഷിന്‍ഡെ, പി ചിദംബരം, എം വീരപ്പ മൊയ്‌ലി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഒസ്‌കാര്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവര്‍ വിശദാംശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും എല്ലാ മന്ത്രിമാരും തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഓരോവര്‍ഷത്തെയും ആസ്തിയും ബാധ്യതയും യഥാക്രമം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിക്കണമെന്നാണ് നിയമം.

ഇതിനുള്ള അവസാന തീയതി ആഗസ്ത് 31 ആണെന്ന് ഓര്‍മിപ്പിച്ച് എല്ലാവര്‍ഷവും കാബിനറ്റ് സെക്രട്ടറി കേന്ദ്രമന്ത്രിമാര്‍ക്ക് കത്തയയ്ക്കാറുണ്ട്. മന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക