പോളി വര്‍ഗീസ് - മോഹിപ്പിക്കുന്ന സംഗീതജീവിതം

വി ഹരികൃഷ്ണന്‍

വ്യാഴം, 13 നവം‌ബര്‍ 2014 (19:52 IST)
സപ്തസ്വരങ്ങള്‍ പൊഴിയുന്ന സംഗീതം മാസ്മരികമാണ്. അതിലൂടെയുള്ള ജീവിതം അനുഭൂ‍തിയും. അമൃതധാര പൊഴിക്കുന്ന സ്വരതന്ത്രികള്‍ അനുവാചകരില്‍ ഉണര്‍ത്തുന്നത് അറിവിന്റെയും ആനന്ദത്തിന്റെയും അനന്തലോകമാണ്. ഹൃദയത്തിലേക്ക് സംഗീതം ഇറങ്ങുമ്പോള്‍ അത് ലോകത്തിന്റെ അനന്തവിഹായസിലേക്കുള്ള വാതില്‍ തുറക്കുകയാണ്. സംഗീതജ്ഞന്‍ അതിലേക്കുള്ള ചൂണ്ടുപലകയും. അവന്‍ നമ്മളെ നയിക്കുകയാണ്, രാഗസ്വര ഭേദങ്ങളുടെ അനന്തതയിലേക്ക്. 
 
മോഹനവീണ എന്ന അപൂര്‍വവാദ്യം സാധാരണക്കാരിലേക്ക് എത്തിച്ച കലാകാരനാണ് പോളി വര്‍ഗീസ്. ലോകത്ത് തന്നെ മോഹനവീണ വായിക്കുന്ന അഞ്ചു പേരില്‍ ഒരാള്‍. പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിന്റെ ശിഷ്യരില്‍ പ്രഥമഗണനീയന്‍. പൊള്ളത്തരങ്ങളുടെ ലോകത്ത് എളിമയും താഴ്മയുമാണ് കലാകാരനെ ജനങ്ങളോട് അടുപ്പിക്കുന്നതെന്ന് വിശ്വസിക്കുന്ന സംഗീതജ്ഞന്‍‍. കേന്ദ്ര സാംസ്കാരിക മന്ത്രാലയം തെരഞ്ഞെടുത്ത ഇന്ത്യയിലെ പത്തു യുവ ഹിന്ദുസ്ഥാനി ഗായകരില്‍ നാലാമന്‍. മൊസാര്‍ട്ട് മ്യൂസിക് ഫെസ്റ്റിവലില്‍ ഭാരതത്തിന്റെ പ്രതിനിധിയായി പങ്കെടുത്തു. സ്വന്തമായി സംഗീതപരീക്ഷണങ്ങള്‍. ജീവന്‍ മശായിയെന്ന മലയാള സിനിമയില്‍ ബാക് ഗ്രൌണ്ട് സ്കോര്‍. തമിഴ് സിനിമയിലും നാടകങ്ങളിലും കവിതാ ലോകത്തും സജീവം. ഇംഗ്ലീഷ്, ബംഗാളി, തമിഴ്, മലയാളം ഭാഷകളിലായി ആയിരത്തിലേറെ കവിതകള്‍. ഇന്ത്യയിലും മറ്റ് വിദേശരാജ്യങ്ങളിലുമായി മോഹനവീണയില്‍ നിരവധി സംഗീത പരിപാടികള്‍. ദേവരാജന്‍ മാഷിനൊപ്പം സംഗീതസപര്യ. ബംഗാളിലെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം.
 
താരപരിവേഷങ്ങളില്‍ വിശ്വസിക്കാത്ത, ജനങ്ങളാണ് കലാകാരനെ ഉന്നതിയിലെത്തിക്കുന്നതെന്ന് പറയുന്ന പോളിക്ക് അനുഭവത്തിന്റെയും സാധനയുടെ ഉപാസനയുടെയും ആഴത്തിലോടിയ അനുഭവങ്ങളുണ്ട്. ചുട്ടുപൊള്ളിക്കുന്ന കനല്‍‌വഴികള്‍ നിറഞ്ഞ യാത്രകളുണ്ട്. അലച്ചിലുകളുണ്ട്. സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ നിലപാടുകളുണ്ട്. എന്തും തുറന്നു പറയാനുള്ള ആര്‍ജവമുണ്ട്. പോളി വര്‍ഗീസ് ജീവിതം പറയുകയാണ്. പോളിയുടെ വാക്കുകള്‍ തന്നെ കടം കൊണ്ടാല്‍:
 
“ഒരു സുപ്രഭാതംകൊണ്ട് ഒരു കലാകാരനുണ്ടാകുന്നില്ല. കവിയുണ്ടാകുന്നില്ല. നാടകക്കാരനുണ്ടാകുന്നില്ല. ഇതൊന്നും പൊട്ടി വീഴുന്നതല്ല. കേള്‍വിക്കാരനും പ്രസാധകനും ഒരു സ്വഭാവമാണ്. അവന്‍ തീരുമാനിക്കുന്നു. നിങ്ങള്‍ കലാകാരനാണോയെന്ന്. അത് വര്‍ഷങ്ങളുടെ സാധനയാണ്“.
 
അടുത്ത പേജില്‍ - സംഗീതത്തിലേക്കുള്ള പ്രയാണം
തൃശൂര്‍ വലപ്പാട്ട് ഗ്രാമത്തില്‍ പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായ വര്‍ഗീസ് മേച്ചേരി ആലീസ് ദമ്പതികളുടെ മകന്‍. കിഷോരി അമോക്കര്‍, എംഎല്‍ വസന്തകുമാരി ഇവരുടെ പാട്ടുകളില്‍ ആകൃഷ്ടനായി എട്ടുവയസ് മുതല്‍ സംഗീതപഠനം. അന്നത്തെക്കാലത്ത് ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗം ഇറങ്ങിച്ചെല്ലാത്ത മേഖലയായിരുന്നു അത്. എന്തോ ഒരു ആത്മബന്ധമാണ് സംഗീതത്തിലേക്ക് നയിച്ചത്. പിതാവ് വര്‍ഗീസിലൂടെ കവി കുഞ്ഞുണ്ണി മാഷിനെയും കവിതകളെയും പരിചയപ്പെട്ടു. ജ്യേഷ്ഠന്‍ ഷാജി വര്‍ഗീസിലൂടെയാണ് റാഡിക്കല്‍ പ്രസ്ഥാനത്തെയും സിനിമയെയും സാ‍ഹിത്യത്തെയും സംഗീതത്തെയും അടുത്തറിയുന്നത്. 
 
സംഗീതം ആവേശമായപ്പോള്‍ കേരള കലാമണ്ഡലത്തില്‍ ചേര്‍ന്നു. ലോകം മാറുകയായിരുന്നു അവിടെനിന്ന്. മൃദംഗം ആയിരുന്നു ഐച്ഛിക വിഷയം. കൂടാതെ ശാസ്ത്രീയനൃത്തം, ചാക്യാര്‍ക്കൂത്ത്, കഥകളി എന്നിവയിലും പരിശീലനം. ആ കാലഘട്ടത്തിലാണ് മോഹനവീണ ആവേശമായി ആത്മാവില്‍ പ്രവേശിക്കുന്നത്. കലാമണ്ഡലത്തില്‍ വച്ച് ഒരിക്കല്‍ ഡല്‍ഹി ദൂരദര്‍ശനിലൂടെ പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിന്റെ മോഹനവീണാ വാദനം കേട്ടതാണ് ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. 
 
മോഹനവീണയുടെ ലോകം തേടിയുള്ള യാത്ര കൊല്‍ക്കത്തയിലെ ശാന്തിനികേതനില്‍ എത്തിച്ചു. അവിടെ അഞ്ചു വര്‍ഷത്തോളം ഹിന്ദുസ്ഥാനിയും രബീന്ദ്ര സംഗീതവും പഠിച്ചു. അവിടത്തെ പഠനകാലത്താണ് വിവിധ വാദ്യോപകരണങ്ങള്‍ വായിക്കാന്‍ പഠിക്കുന്നത്. പിന്നീട് സൂഫി സംസ്ക്കാരധിഷ്ഠിതമായ ബാവുള്‍ സംഗീതത്തില്‍ ആകൃഷ്ടനായി. തുടര്‍ന്നങ്ങോട്ട് എന്റെ ജീവിതം സംഗീതം തന്നെയായി.
 
നോര്‍ത്ത് ഈസ്റ്റേണ്‍ സൂഫിസമാണ് ബാവുള്‍‍. തെരുവുകളില്‍ പാടിയലഞ്ഞ് നടക്കുക. ആര്‍ഭാടങ്ങളെ വിമര്‍ശിച്ചു പാടുക. ജാതിയും മതവുമല്ല വിഷയം. രണ്ടുജാതിയേയുള്ളൂ, അത് സ്ത്രീയും പുരുഷനുമാണെന്ന് പാടുന്ന ഒരു വിഭാഗം. സൂഫിസത്തിന്റെ അഗാധതയിലേക്കുള്ള പ്രയാണമായിരുന്നു അത്.  
 
അടുത്ത പേജില്‍ - മോഹനവീണയുടെ മാന്ത്രികസംഗീതത്തില്‍
ശാന്തിനികേതനിലെ പഠനത്തിനിടയില്‍ വച്ചാണ് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് കൊല്‍ക്കത്തയില്‍ വരുന്ന വിവരം അറിഞ്ഞത്. ഞാന്‍ അദ്ദേഹത്തെപോയി കണ്ടു. അദ്ദേഹത്തിനു മുന്നില്‍ വെച്ച് ഗിത്താറില്‍ ഹിന്ദുസ്ഥാനി വായിച്ചു. മോഹനവീണ അഭ്യസിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രാജസ്ഥാനിലേക്ക് ക്ഷണിച്ചു. അങ്ങിനെ ശാന്തിനികേതനോട് വിടപറഞ്ഞ് രാജസ്ഥാനിലേക്ക്. ഗുരുകുല സമ്പ്രദായത്തിലായിരുന്നു പഠനം. പണ്ഡിറ്റ്‌ജിയുടെ വീടിന്റെ ഒരു ചായ്പ്പില്‍ വച്ചായിരുന്നു മോഹന്‍വീണ അഭ്യസിച്ചത്. അഞ്ചു വര്‍ഷത്തോളം പഠിച്ചു. പത്ത് വര്‍ഷത്തോളം സാധകം. ഗുരുവിന്റെ അനുവാദത്തോടെ മാത്രമേ വാദനം തുടങ്ങാവൂയെന്ന് തുടക്കത്തിലെ വ്യക്തമാക്കിയിരുന്നു. 25 വര്‍ഷമായി ദിവസേന 10 മുതല്‍ 12 മണിക്കൂര്‍ വരെ സാധകം. ഇതാണ് മോഹനവീണയെന്ന മാന്ത്രികവാദ്യത്തെ എന്റെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നത്. 
 
നാല്‍പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ്  ഗിറ്റാറില്‍നിന്നും പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് രൂപകല്‍പന ചെയ്തെടുത്ത വാദ്യോപകരണം. ഹിന്ദുസ്ഥാനി സംഗീതത്തിലെ സിത്താറിന്റെയും, കര്‍ണാടക സംഗീതത്തിലെ വീണയുടെയും സ്വരങ്ങള്‍ ചേര്‍ത്ത് ചിട്ടപ്പെടുത്തിയതാണ് മോഹന്‍ വീണയുടെ സ്വരങ്ങളും. പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് തന്നെ രൂപകല്‍പന ചെയ്തതിനാലാണ് മോഹനവീണ എന്ന പേര് വന്നത്. നിര്‍മ്മിക്കാന്‍ കുറഞ്ഞത് മൂന്നു കൊല്ലമെങ്കിലും എടുക്കും. കല സ്വായത്തമാക്കുവാന്‍ പത്തു വര്‍ഷമെങ്കിലും. മോഹനവീണാ വാദനം പ്രയാസം നിറഞ്ഞതുതന്നെയാണ്. പഠിക്കുവാന്‍ അസാമാന്യമായ ക്ഷമയും, കഠിനാദ്ധ്വാനവും ആവശ്യമായ കല‌. ഈ കലയ്ക്കുവേണ്ടി ജീവിതം മാറ്റിവയ്ക്കുന്നവര്‍ക്ക് മാത്രമേ ഇത് അഭ്യസിക്കുവാന്‍ കഴിയുകയുള്ളൂ. അതാണ് മോഹനവീണയുടെ ശ്രേഷ്ഠതയും.
 
അടുത്ത പേജില്‍ - കലാകാരന് സ്റ്റാര്‍ഡം ആവശ്യമില്ല
സ്റ്റാര്‍ഡം ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. സ്റ്റാര്‍ എന്നു പറഞ്ഞാല്‍ തന്നെ എവേ ഫ്രം എര്‍ത്ത് (ഭൂമിയില്‍നിന്നും അകലെ) എന്നാണല്ലോ. അതുകൊണ്ടാണ് സിനിമാതാരങ്ങളൊന്നും സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടാതിരിക്കുന്നത്. ഇവരെക്കൊണ്ട് സമൂഹത്തിന് എന്താ ഗുണം? മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കൊണ്ട് എന്താ ഗുണം? മരംവെച്ച് പിടിപ്പിക്കാനോ? രണ്ട് മൂന്ന് വര്‍ഷമായി മരംവെയ്ക്കുന്ന നടനാണ് വിവേക്. അത് ഇന്ന് ഒരുകോടിയെത്തി കഴിഞ്ഞു. മരംവയ്ക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? മരം വെട്ടേണ്ടി വരുന്നത് കൊണ്ടല്ലേ? മരംവെട്ടാന്‍ കൂട്ട് നിന്നത് ആരാ? ഇവരു തന്നെയല്ലേ?
 
നിങ്ങളെ ആത്മീയ ഉന്നതിയിലേക്ക് കൊണ്ട് പോകുന്ന ഒന്നു നിങ്ങള്‍ കണ്ടെത്തണമെങ്കില്‍ അത് നിങ്ങള്‍ അന്വേഷിക്കണം. ആത്മീയ ഉന്നതിയിലേക്ക് കൊണ്ടുപോകുന്ന കലാരൂപം മടുപ്പിക്കില്ല. നിങ്ങള്‍ ആ കലാരൂപമായി മാറും. എനിക്ക് ഒരിടത്തിരുന്ന് ജോലി ചെയ്യാനാവില്ല. അതുകൊണ്ട് ഞാന്‍ കവിതകളെഴുതുന്നു. പുസ്തകം വായിക്കുന്നു. എനിക്ക് നിയന്ത്രണങ്ങളില്ല. ഞാന്‍ കാന്‍സര്‍ കേന്ദ്രങ്ങള്‍, ജയിലുകള്‍ മുതല്‍ വേശ്യാ തെരുവുകളില്‍ വരെ സംഗീതം വായിച്ചിട്ടുണ്ട്. അവിടെ യഥാര്‍ഥ ആസ്വാദകരുണ്ട്. വേശ്യാതെരുവുകളില്‍ ശരീരമേ വില്‍ക്കുന്നുള്ളൂ. ആത്മാവ് വില്‍ക്കുന്നില്ല.  
 
അടുത്ത പേജില്‍ - ഓണ്‍‌ലൈന്‍ മാധ്യമങ്ങളുടെ ലോകം
ഓണ്‍ലൈന്‍ മാധ്യമങ്ങളെ പിന്തുണയ്ക്കുന്ന ആളാണ് ഞാന്‍. ആരോഗ്യപരമായി ഇത് ഉപയോഗിക്കണം. ഇത് പുതിയൊരു ലോകമാണ്. നിയന്ത്രണങ്ങളില്ലാത്ത ലോകമാണ്. നിങ്ങള്‍ക്ക് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ല. വലിയ ലോകമാണ് തുറന്നു തന്നിരിക്കുന്നത്. വിവരസാങ്കേതിക വിദ്യയുടെ അനന്തലോകം. 
 
എന്നെ സംബന്ധിച്ചിടത്തോളം ഒരു രാഗത്തെക്കുറിച്ച് സംശയമുണ്ടെങ്കില്‍ യൂട്യൂബില്‍ അടിച്ചുകൊടുത്താല്‍ അതില്‍ മാ‍സ്റ്റേഴ്സ് വായിച്ചിട്ടുള്ളത് കേട്ട് സംശയനിവാരണം നടത്താം. ആദ്യകാലത്ത് ഞാന്‍ എന്റെ കണ്‍സേര്‍ട്ടുകളുടെ വീഡിയോ പോസ്റ്റ് ചെയ്യുമായിരുന്നു. ഇപ്പോള്‍ 100 കണക്കിന് വീഡിയോകള്‍ എന്റെ കേള്‍വിക്കാര്‍ പോസ്റ്റ് ചെയ്യുന്നു. ശരിയ്ക്കും നമ്മുടെ ലെവല്‍ ഓഫ് തിങ്കിംഗ് മാറും.
 
അടുത്ത പേജില്‍ - സംഗീതജ്ഞന്‍ സാമൂഹ്യജീവിയാണ്, കൊമേഴ്സ്യല്‍ സിനിമക്കാരനല്ല
ഞാനൊരു സാമൂഹ്യജീവിയാണ്. ഒരു സംഗീതജ്ഞനും മാനത്തുനിന്ന് പൊട്ടി വീ‍ഴുന്നില്ല. അവന് സോഷ്യല്‍- ഇക്കണോമിക് പൊളിറ്റിക്കല്‍ കണക്‍ഷനുണ്ട്. ചരിത്രങ്ങളുള്ളതാണ്. ഒരു തുടര്‍ച്ചയാണ്. 16 എം എം പ്രൊജക്ടറും തൂ‍ക്കി ജോണ്‍ എബ്രഹാമിന്റെ സിനിമകളുമായി നടന്നിട്ടുണ്ട്, ഫിലിംഫെസ്റ്റിവലിനും മറ്റും. അന്ന് ഇന്നത്തെ സോ കോള്‍ഡ് കൊമേഴ്സ്യല്‍ സിനിമക്കാര്‍ പുച്ഛിച്ചിട്ടുണ്ട്, ദാ പോകുന്നു കുട്ടി ബുദ്ധിജീവികളെന്നൊക്കെ പറഞ്ഞ്. 
 
ഇന്ന് അവര് ഇത് ഏറ്റെടുക്കുകയാണ്. അവരുടെ സിനിമ വിപണനം ചെയ്യാന്‍. കാരണം കൊമേഴ്സ്യലായിട്ടു പോകുമ്പോള്‍ കുറച്ചു കഴിയുമ്പോള്‍ നിശ്ചലമാകും. നിങ്ങള്‍ക്ക് മടുക്കും. നാട്ടുകാര്‍ക്ക് വേണ്ടാതാകും. 
 
അടുത്ത പേജില്‍ - ക്ലാസിക്സ് അഥവാ കാലാതിവര്‍ത്തികള്‍
ക്ലാസിക്സ് നിലനില്‍ക്കുന്നത് അത് കാലാതിവര്‍ത്തിയായ സാംസ്കാരിക രൂപമായതുകൊണ്ടാണ്. ഹണ്‍‌ഡ്രഡ് ഈയേഴ്സ് ഓഫ് സോളിറ്റ്യൂഡ് (ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍) നിലനില്‍ക്കുന്നത് അത് ക്ലാസിക്കല്‍ ആയതുകൊണ്ടാണ്. അത് മങ്ങില്ല. മഹാഭാരതം നിലനില്‍ക്കുന്നത് ക്ലാസിക്കല്‍ ആയതുകൊണ്ടാണ്. അതില്‍ ഒരുപാട് ഇമോഷണല്‍‌സ് ഉണ്ട്. സംഭവവികാ‍സങ്ങളുണ്ട്. അതിലുപരി മനുഷ്യജീവിതവുമായി ബന്ധപ്പെട്ടവയാണ്. അത് എഴുതപ്പെട്ടത് കച്ചവടത്തിന് വേണ്ടിയായിരുന്നില്ല. അല്ലാത്തവ നിലനില്‍ക്കുന്നവയല്ല. 
 
അതാണ് ഞാന്‍ പറയുന്നത് അയാം നോട്ട് എ സെല്ലര്‍ ഓഫ് നോട്ട്‌സ്, അയാം വര്‍ക്‍ഷിപ്പര്‍ ഓഫ് ഇമോഷന്‍. മ്യൂസിക് ഈസ് ഇമോഷന്‍. (ഞാന്‍ സപ്തസ്വരങ്ങളുടെ വില്‍പ്പനക്കാരനല്ല, ഞാന്‍ മനോവികാരങ്ങളുടെ ആരാധകനാണ്. സംഗീതം മനോവികാരമാണ്). എം സ്റ്റാന്‍ഡ്സ് ഫോര്‍ മൊറാലിറ്റി, യു ഫോര്‍ യൂണിവേഴ്സാലിറ്റി, എസ് ഫോര്‍ സോഷ്യാലിറ്റി, ഐ ഫോര്‍ ഇന്‍ഡിവിജ്വാലിറ്റി, സി ഫോര്‍ കേപബിലിറ്റി (MUSIC-ലെ എം ധര്‍മ്മത്തെയും യു സാര്‍വലൌകികതയെയും എസ് സമ്പര്‍ക്കത്തെയും ഐ വ്യക്തിത്വത്തെയും സി യോഗ്യതയെയും പ്രതിനിധീകരിക്കുന്നു).
 
ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതമെന്ന് പറഞ്ഞാല്‍ അനുഭവാധിഷ്ഠിതമാണ്. മൂവായിരത്തിലേറെ വര്‍ഷങ്ങളായി ഇത് ഇങ്ങനെ ഒഴുകുകയാണ്. ലക്ഷക്കണക്കിന് സംഗീതജ്ഞരിലൂടെ ഉപാസകരിലൂടെ ഫില്‍ട്ടര്‍ ചെയ്താണ് അവ നമ്മളിലേക്ക് എത്തുന്നത്. നമ്മളും ആ ഫില്‍ട്ടറിംഗിന്റെ വേറൊരു ഫില്‍ട്ടറാണ്. ഒരുപാട് അലച്ചിലുകളുടെ, വേദനകളുടെ ആകത്തുകയാണ്. അത് കര്‍ണാടക സംഗീതമായാലും ഹിന്ദുസ്ഥാനി സംഗീതമായാലും. ഇതിന് സൂഫിസവുമായി വലിയ ബന്ധമുണ്ട്. സൂഫിസത്തിന്റെ വേറൊരു ഭാവമാണല്ലോ ത്യാഗരാജ സ്വാമികളാ‍യാലും പുരന്ദരദാസനായാലും ആഘോഷിച്ചു നടന്നിരുന്നത്. അലച്ചിലുകളുടെ ആകത്തുകയാണ് സംഗീതം. 
 
പോളി വര്‍ഗീസുമായുള്ള സംഭാഷണം അവസാനിച്ചത് മോഹനവീണയുടെ മാസ്മരിക സംഗീതത്തില്‍. പുറത്തേയ്ക്ക് ഇറങ്ങിയപ്പോള്‍ മഴ തൂവിത്തുടങ്ങിയിരുന്നു. ഉള്ളില്‍ പെയ്തിറങ്ങുന്ന സംഗീതവുമായി അതിലേക്ക് അലിഞ്ഞപ്പോഴും അലയടിച്ചിരുന്നു മോഹനവീണയുടെ സ്വരതന്ത്രികള്‍.

വെബ്ദുനിയ വായിക്കുക