സുജാതയുടെ മൂന്നാം ഊഴം

സ്വരശുദ്ധിയുടെ കാര്യത്തിലും ആലാപന ശൈലിയുടെ കാര്യത്തിലും വ്യത്യസ്തത പുലര്‍ത്തുകയും നിത്യഹരിതമായി ശബ്ദം നിലനിര്‍ത്തുകയും ചെയ്യുന്ന സുജാത മൂന്നാം വട്ടവും മികച്ച ഗായികകയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡിന് അര്‍ഹയായിരിക്കുകയാണ്.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത രാത്രി മഴ എന്ന ചിത്രത്തിലെ ''ബാന്‍സുരീ ശ്രുതിപോലെ....."" എന്ന ശ്രീനിവാസുമായി ചേര്‍ന്ന് പാടിയ ഗാനത്തിനാണ് ഇക്കുറി അവാര്‍ഡ് ലഭിച്ചത്.

രാത്രിമഴ ഇക്കുറി സംഗീത വിഭാഗത്തിലുള്ള മിക്കവാറും എല്ലാ അവാര്‍ഡും നേടിയെടുത്തു. ശ്രീനിവാസ് ആദ്യമായി മികച്ച ഗായകനായി. സംഗീത സംവിധായകനായി രമേശ് നാരായണനെ തെരഞ്ഞെടുത്തു.

ഇത് സംസ്ഥാന അവാര്‍ഡ് ചരിത്രത്തില്‍ ആദ്യമാണ്. യുഗ്മഗാനത്തിന് ഗായികാ ഗായകന്മാര്‍ക്ക് അവാര്‍ഡ് നല്‍കുന്നതും അതേ ഗാനത്തിന്‍റെ ശില്‍പ്പിയായ സംഗീത സംവിധായകന് അവാര്‍ഡ് നല്‍കുന്നതും.

ഈ പാട്ട് അവാര്‍ഡ് അര്‍ഹിക്കുന്നതാണ് - സുജാത പറയുന്നു. ചിലപ്പോള്‍ ചില പാട്ടുകള്‍ക്ക് അവാര്‍ഡ് കിട്ടുമ്പോള്‍ സ്വയം തോന്നാറുണ്ട് ഇത് അത്രയ്ക്കും നല്ല പാട്ടായിരുന്നോ എന്ന്. എന്നാല്‍ ബാന്‍സുരി ശ്രുതി... യുടെ കാര്യം അങ്ങനെയല്ല.

യുഗ്മഗാനങ്ങളണ് സുജാത മലയളത്തില്‍ ഏറെ പാടിയിട്ടുള്ളത്.കരിമിഴി കുരുവിയെ കണ്ടീല... (ദേവദാസിനോടൊപ്പം മീശമാധവന്‍) കരിനീലകണ്ണിലെന്തെടി... വിനീത് ശ്രീനിവാസനോടൊപ്പം ചക്കരമുത്ത്) തുടങ്ങിയ പാട്റ്റുകള്‍ സുജാതയുടെ സമീപകാല ഹിറ്റുകളാണ്

യേശുദാസിനോടൊപ്പം കൊച്ചുകുട്ടിയായി അരങ്ങില്‍ പാടിത്തുടങ്ങിയ സുജാത ഒ.എന്‍.വി കുറുപ്പ് എഴുതി അര്‍ജ്ജുനന്‍ ഈണമിട്ട് ടൂറിസ്റ്റ് ബംഗ്ളാവ് എന്ന ചിത്രത്തിനു വേണ്ടി പാടിയ ''കണ്ണെഴുതി പൊട്ട് തൊട്ട് കല്ലുമാല ചാര്‍ത്തിയപ്പോള്‍ കണ്ണാംതളി പൂവിനെന്തു നാണം"".

സ്വപ്നം കാണും പെണ്ണേ... സ്വര്‍ഗ്ഗം തേടും കണ്ണേ..... യേസുദാസിനൊപ്പം കാമം ക്രോധം ലോഭം മോഹം എന്ന ചിത്രത്തില്‍ പാടിയ ഈ പാട്ടാണ് സുജാതയുടെ ആദ്യ യുഗ്മഗാനം.

1975 ലായിരുന്നു സുജാതയുടെ സിനിമാ പ്രവേശം. അതിനു ശേഷം മലയാളത്തിലും തമിഴിലുമായി ഒട്ടേറെ പാട്ടുകള്‍ പാടി. യേശുദാസിനൊപ്പം പാടിയതുകൊണ്ട് കൗമാരം എത്തും മുമ്പേ സുജാതയ്ക്ക് പേരും പ്രശസ്തിയും കൈവന്നിരുന്നു.


നീണ്ടൊരു ഇടക്കാലത്തിനു ശേഷം സുജാത ഗംഭീരമായ തിരിച്ചുവരവ് നടത്തി. റോജാ എന്ന ചിത്രത്തില്‍ എ.ആര്‍.റഹ്മാന്‍റെ സംഗീതത്തില്‍ പുതുവെള്ളൈമഴൈ.... എന്ന ആ പാട്ട് സുജാതയെ വീണ്ടും പിന്നണിഗാന രംഗത്ത് ചുവടുറപ്പിച്ചു നിര്‍ത്തി.

എ.ആര്‍.റഹ്മാന്‍, ഔസേപ്പച്ചന്‍, വിദ്യാസാഗര്‍, രമേശ് നാരായണന്‍, എം.ജയചന്ദ്രന്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിക്കുന്നത് രസകരമായ അനുഭവമാണെന്ന് സുജാത പറയുന്നു. ഇവര്‍ സ്വതന്ത്രമായി പാടാന്‍ അനുവദിക്കും. ചില പരീക്ഷണങ്ങള്‍ നടത്താന്‍ സമ്മതിക്കും. എന്നാല്‍ ഇളയരാജ അങ്ങനെയല്ല, അദ്ദേഹം കണിശക്കാരനായ ഒരു ഹെഡ്മാസ്റ്ററെപ്പോലെയാണ്. ഒരിടത്തുപോലും തെറ്റുവരാതെയിരിക്കാന്‍ പരമാവധി നിഷ്കര്‍ഷിക്കും.

സുജാതയുടെ മകളും ഇപ്പോള്‍ പിന്നണി ഗായികയായി മാറിയിട്ടുണ്ട്. മകള്‍ ശ്വേത കര്‍ണ്ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പഠിക്കുന്നുണ്ട്. അമ്മയെപ്പോലെ മകള്‍ക്കും സംഗീതം പ്രിയതരമാണ്.

എന്താണ് സുജാതയുടെ ഏറ്റവും വലിയ സ്വത്ത് എന്ന് ചോദിച്ചാല്‍ പ്രായമാകാത്ത ശബ്ദം എന്ന് ആരും പറയും. കഴിവുള്ള പല ഗായികമാരും ഉച്ചസ്ഥായിയില്‍ പാടുമ്പോള്‍ പലപ്പോഴും അത് - കള്ള വോയ് സ് ആയി മാറാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് സുജാതയുടെ മികവ് നാം തിരിച്ചറിയുക.

ശബ്ദം സൂക്ഷിക്കാന്‍ സുജാത ആവുന്നതെല്ലാം ചെയ്യുന്നു. ഭക്ഷണത്തില്‍ ക്രമീകരണം പാലിക്കുന്നു. റെക്കോഡിംഗിന് മുമ്പ് ഒന്ന് രണ്ട് ദിവസം കഴിവതും മൗനം ആചരിക്കാന്‍ ശ്രമിക്കുന്നു.

പാട്ടിന്‍റെ വരികള്‍ക്ക് അതിന്‍റെ അര്‍ത്ഥത്തിന് ചേരും വിധം ശബ്ദത്തില്‍ വികാരം പകരാനുള്ള കഴിവാണ് സുജാതയെ മറ്റ് ഗായികമാരില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്ന പ്രധാന സവിശേഷത.

തെലുങ്കിലും കന്നഡത്തിലും മറ്റും പാടുമ്പോള്‍ വാക്കുകളുടെ അര്‍ഥം എഴുതിവാങ്ങി മനസ്സിലാക്കാന്‍ സുജാത ശ്രമിക്കാറുണ്ട്.


സുജാതപാടിയ ചില പ്രധാനപാട്ടുകള്‍ :

* ഒരിക്കല്‍ നീ ചിരിച്ചാല്‍ ....(അപ്പുവില്‍ എം.ജി.ശ്രീകുമറിനൊപ്പം)
* എ.ഇ.ഐ.ഒ.യു...(ഏയ് ഓട്ടോയില്‍ മോഹന്‍ലാലിനൊപ്പം, ബിച്ചുതിരുമല- രവീന്ദ്രന്‍ ടീം)
* അന്തിപ്പൊന്‍വെട്ടം...., കവിളിണയില്‍....., തീരംതേടും....... (വന്ദനത്തില്‍ എംജി.ശ്രീകുമാറിനൊപ്പം)
* പൊന്മുരളിയൂതും കാറ്റേ (ആര്യനില്‍, കൈതപ്രം-രഘുകുമാര്‍ ടീം)
* എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു .....(സമ്മര്‍ ഇന്‍ ബെത്‌ലഹേം )
* വരമഞ്ഞളാടിയ രാവിന്‍റെ മാറില്‍..... (പ്രണയ വര്‍ണ്ണങ്ങള്‍)
* സ്വയം വര ചന്ദ്രികേ ......(ജയചന്ദ്രനോടൊപ്പം ക്രോണിക് ബാച്ചിലറില്‍)
* ആരോരാള്‍..... (യേശുദാസിനൊപ്പം പട്ടാളത്തില്‍)
*

വെബ്ദുനിയ വായിക്കുക