ബ്രാം സ്റ്റോക്കര്‍-ഡ്രാക്കുളയുടെ കര്‍ത്താവ്‌

WDWD
തലമുറകളെ ഭയചകിതരാക്കുകയും ഭീതിയുടെ തടവറകളില്‍ തളച്ചിടുകയും ചെയ്‌ത ഐറിഷ്‌ എഴുത്തുകാരനാണ്‌ ബ്രാം സ്റ്റോക്കര്‍. ഡ്രാക്കുളയുടെ കര്‍ത്താവ്‌ എന്ന്‌ പറഞ്ഞാല്‍ അദ്ദേഹത്തിന്‌ വേറെ വിശേഷണങ്ങള്‍ വേണ്ട.

1847 നവംബര്‍ 8ന്‌ ഐര്‍ലന്റിലെ ക്ലോന്‍ ടാര്‍ഫിലാണ്‌ എബ്രഹാം ബ്രാംസ്റ്റോക്കര്‍ ജനിച്ചത്‌. 1912 ഏപ്രില്‍ 20ന്‌ ലണ്ടനില്‍ അദ്ദേഹം അന്തരിച്ചു.

WDWD
തീരാരോഗം പിടിപെട്ട്‌ എട്ടു വര്‍ഷത്തോളം കിടക്കയില്‍ കഴിഞ്ഞ ബ്രാംസ്റ്റോക്കര്‍ ജീ‍വിതത്തിലേക്ക്‌ അവിശ്വസനീയമായി തിരിച്ചുവന്നു. അതിന്‌ ശേഷം അസാധാരണമാം വിധം സാധാരണ മനുഷ്യനെ അതിശയിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു.

ചെറുപ്പത്തിലെ ഈ അ൹ഭവങ്ങളാണ്‌ ഡ്രാക്കുള എന്ന നോവലിന്‍റെ രചനയുടെ അജ്ഞാത പ്രേരണയായത്‌ എന്ന്‌ മനശാസ്ത്രജ്ഞന്മാര്‍ കരുതുന്നു.

കുട്ടിക്കാലത്ത്‌ കിടക്കയില്‍ കഴിഞ്ഞ ബ്രാം കൗമാര കാലത്ത്‌ നല്ലൊരു കായിക താരവും ഫുട്ബോള്‍ കളിക്കാര൹മായി മാറി. ട്രിനിറ്റി കോളേജി‍ല്‍ പഠിക്കുമ്പോള്‍ ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി താരമായിരുന്നു അദ്ദേഹം.

കണക്കിലും ചരിത്രത്തിലും ഫിസിക്‌സിലുമായി ഓണേഴ്‌സ്‌ ബിരുദം നേടിയ ബ്രാമിന്‌ സിവില്‍ സര്‍വീസില്‍ ജോ‍ലി കിട്ടി. ഡബ്ലിന്‍ കാസിലിലായിരുന്നു ഉദ്യോഗം. ഇവിടെ വച്ചാണ്‌ അദ്ദേഹം സാഹിത്യ രചനകള്‍ തുടങ്ങുന്നത്‌.

ആദ്യം എഴുതിയത്‌ ഡ്യൂട്ടീസ്‌ ഓഫ്‌ ക്ലെര്‍ക്‌സ്‌ ഓഫ്‌ പെറ്റി സെഷന്‍സ്‌ ഇന്‍ ഐര്‍ലന്‍റ് എന്ന ലേഖന സമാഹാരമായിരുന്നു . 1879 ല്‍ പ്രശസ്തിയിലേക്ക്‌ ഉയരുംവരെ പക്ഷെ ഈ പുസ്തകം പ്രസിദ്ധീകരിച്ചില്ല.

ഡബ്ലിന്‍ കാസിലില്‍ എട്ടു കൊല്ലം ജോ‍ലി ചെയ്യുന്നതിനിടെ അദ്ദേഹം ഒട്ടേറെ ചെറു രചനകളും കഥകളും എഴുതി. ദി ക്രിസ്റ്റല്‍ കപ്പ്‌ (1872), ദി ചെയിന്‍ ഓഫ്‌ ഡെസ്റ്റിനി (1875), ദി സ്‌പെക്‌ ടാര്‍ ഓഫ്‌ ഡൂം (1880) എന്നിവ ഇക്കാലത്തെഴുതിയവയാണ്‌.

WDWD
ഇതിനിടെ തന്നെ അദ്ദേഹം ദി ഐറിഷ്‌ ഇക്കോ പത്രത്തിന്റെ എഡിറ്ററായും ഡബ്ലിനിലെ ഈവനിംഗ്‌ ഡെയിലിയിലെ തീയറ്റര്‍ ക്രിട്ടിക്കായും പ്രവര്‍ത്തിച്ചു. ഇത്‌ ഇക്കാലത്ത്‌ പ്രമുഖ നടനും തീയറ്റര്‍ പ്രവര്‍ത്തക൹മായ സര്‍ ഹെന്‍റി ഇര്‍വിംഗുമായി പരിചയപ്പെടാന്‍ അവസരമുണ്ടായി .

ഇക്കാലത്താണ്‌ ബ്രാമിന്‍റെ വിവാഹം. പ്രശസ്ത എഴുത്തുകാരനായിരുന്ന ഓസ്കാര്‍ വൈല്‍ഡിന്‍റെ കാമുകി ഫ്ലോറന്‍സ്‌ ബാല്‍കോം ബേയെ വിവാഹം ചെയ്യാനായി വൈല്‍ഡുമായി ഒന്ന്‌ മുട്ടേണ്ടി വന്നു ബ്രാമിന്‌.

1878 ല്‍ അദ്ദേഹം സിവില്‍ സര്‍വീസിനോട്‌ വിടപറഞ്ഞ്‌ ഇര്‍വിംഗിന്‍റെ ലൈസീയൂം തിയേറ്ററിന്‍റെ ബിസിനസ്‌ മാനേജരായി കുടുംബസമേതം ലണ്ടനിലേക്ക്‌ പോയി.

WDWD
ഡ്രാക്കുളയുടെ പിറവി

ആദ്യത്തെ നോവല്‍- അണ്ടര്‍ ദി സണ്‍സെറ്റ്‌-1882 ലാണ്‌ പ്രസിദ്ധീകരിക്കുന്നത്‌. 1890 ല്‍ ദി സ്‌നേക്‌സ്‌ പാസ്സ്‌ പുറത്തുവന്നു. പിന്നെ കുറച്ചു കാലം പുതിയ നോവലിനു വേണ്ടിയുള്ള അന്വേഷണ ഗവേഷണങ്ങളില്‍ അദ്ദേഹം മുഴുകി.

ഒടുവില്‍ 1897 ല്‍ ആ നോവല് ‍- ഡ്രാക്കുള പുറത്തു വന്നു. രക്തദാഹിയായ ആ പ്രഭു ലോകമനസ്സിലെ പേടിസ്വപ്‌നമായി മാറി. ഒരു ഡയറിക്കുറിപ്പിന്‍റെ മാതൃകയില്‍ പഴയ കത്തുകളും പത്രക്കുറിപ്പുകളുമൊക്കെ ചേര്‍ത്തൊരുക്കിയ ഡ്രാക്കുള പുതിയൊരു അനുഭവമായിരുന്നു.

അറുപതുകളിലാണ്‌ ഈ നോവല്‍ എം.ടി.പത്രാധിപരായിരിക്കെ മാതൃഭൂമിയില്‍ പരമ്പരയായി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത്‌. കവി കെ.വി.രാമകൃഷ്ണനായിരുന്നു പരിഭാഷകന്‍.

കാടാമ്പുഴയിലെ സ്വന്തം വാര്യത്തിന്‍റെ ഗ്രാമ്യാന്തരീക്ഷത്തില്‍ മുനിഞ്ഞുകത്തുന്ന വിളക്കിന്‍റെ നുറുങ്ങുവെട്ടത്തില്‍ കൂമ൹നും നത്തും നരിച്ചീറും മുഖരിതമാക്കുന്ന രാത്രിയുടെ യാമങ്ങളില്‍ ഈ കൃതി വിവര്‍ത്തനം ചെയ്യുമ്പോള്‍ അനുഭവിച്ച ഭയചകിതമായ നാളുകള്‍ രാമകൃഷ്ണന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്‌.

പേടിച്ചരണ്ട്‌ ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും വയ്യാത്ത അവസ്ഥയായിരുന്നു വൈദ്യുതി ഇല്ലാത്ത ആ കാലം തനിക്ക്‌ സമ്മാനിച്ചത്‌ എന്നദ്ദേഹം പറയുന്നു.

WDWD
1992 ല്‍ പുറത്തുവന്ന ഫ്രാന്‍സിസ്‌ ഫോര്‍ഡ്‌ കപ്പോളയുടെ ബ്രാം സ്റ്റോക്കേഴ്‌സ്‌ ഡ്രാക്കുള അടക്കം ഒട്ടേറെ സിനിമ-നാടക- ടി.വി.സീരിയല്‍ രൂപന്തരങ്ങള്‍ ഉണ്ടായിട്ടുണ്ട്‌ ഈ കൃതിക്ക്‌. 1931 ലാണ്‌ ഡ്രാക്കുള ആദ്യമായി സിനിമയായത്‌.

ഹെന്‍റി ഇര്‍വിംഗ്‌ ബ്രാമിന്‍റെ ജീ‍വിതത്തിലെ നിര്‍ണ്ണായകമായ സ്വാധീനമായിരുന്നു. അദ്ദേഹത്തോടുള്ള പരിചയവും സഹവാസവുമാണ്‌ ലണ്ടനിലെ വരേണ്യ എഴുത്തുകാരും പ്രഭുക്കന്മാരും മറ്റുമൊക്കെയായി ബ്രാമിന്‌ പരിചയപ്പെടാന്‍ ഇട നല്‍കിയത്‌.

ഇര്‍വിംഗിനോടൊപ്പം ലോകത്തിലെ പല രാജ്യങ്ങളും അദ്ദേഹം ചുറ്റിക്കണ്ടു. അതുകൊണ്ട്‌ 1905 ഇര്‍വിംഗ്‌ മരിച്ചപ്പോല്‍ അത്‌ ബ്രാമിന്‌ കനത്ത ആഘാതമായിരുന്നു. അദ്ദേഹം തളര്‍ന്നു പോയി.

ദി ജ്യുവല്‍ ഓഫ്‌ സെവന്‍ സ്റ്റാര്‍സ്‌ (1903), പേഴ്‌സണല്‍ റെമിനിസെന്‍സസ്‌ ഓഫ്‌ ഹെന്‍‌റി‍ ഇര്‍വിംഗ്‌സ്‌ (1906), ദി ലെയര്‍ ഓഫ്‌ ദി വൈറ്റ്‌ വേം (1911) എന്നിവയാണ്‌ അദ്ദേഹത്തിന്‍റെ അവസാനകാല രചനകള്‍.