കാക്കനാടന് 73

WDWD
മലയാള സാഹിത്യത്തിന് അറുപതുകളിലും എഴുപതുകളിലും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്ന കാക്കനാടന് 2005 ല്‍ ആയിരുന്നു സപ്തതി.

ക്ഷത്രിയന്‍ എന്ന സ്വപ്ന നോവലിന്‍റെ പണിപ്പുരയിലാണ് കാക്കനാടന്‍. പക്ഷെ അത് പൂര്‍ത്തിയാകുമ്പോള്‍ താന്‍ മരിക്കുമെന്നുള്ള വിശ്വാസമോ ധാരണയോ ഉള്ളതുകൊണ്ടാവാം നോവല്‍ അദ്ദേഹം ഇതുവരെ എഴുതി തീര്‍ത്തിട്ടില്ല. കഷ്ടിച്ചൊരു അദ്ധ്യായം എഴുതി, അത്രതന്നെ.

ഉടന്‍ തന്നെ രണ്ട് നോവലുകളും കുറച്ചു കഥകളും ഒരു നീണ്ട കഥയും എഴുതാന്‍ പരിപാടിയുണ്ടെന്നാണ് കാക്കനാടന്‍ പറയുന്നത്. കുറച്ചു കാലമായി എഴുത്തൊന്നും വേണ്ടമാതിരി നടക്കുന്നില്ല. ആറു മാസമായി പുകവലിയില്ലാത്തതാണ് ഇതിനൊരു കാരണം.

രാവിലെ എഴുന്നേറ്റ് കട്ടന്‍ കാപ്പിയും ബീഡിക്കെട്ടുമായി ഗുസ്തിപിടിച്ചുള്ള എഴുത്ത് മുടങ്ങിയിരിക്കുകയാണ്. കൊല്ലം ഇരവിപുരത്തെ അര്‍ച്ചനയില്‍ ഇപ്പോള്‍ കോലായിലെ ചാരുകസേരയില്‍ അല്‍പം ഒടിഞ്ഞുമടങ്ങിയുള്ള ഇരുത്തം മാത്രമാണ് ബാക്കി.

1981 ല്‍ അശ്വഥാമാവിന്‍റെ ചിരി എന്ന ചെറുകഥക്കും, 1984 ല്‍ ഒറൊത എന്ന നോവലിനും കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കാക്കനാടന്‍റെ കഥകള്‍ എന്ന് കഥാസമഹാരം ഏഴാം മുദ്ര, ഈ നായ്ക്കളുടെ ലോകം,രണ്ടാം പിറവി ,മഴനിഴല്‍ പ്രദേശം എന്നിവയാണ് പ്രധാന കൃതികള്‍

WDWD
ഇനിയും എന്തൊക്കെയോ ചെയ്തു തീര്‍ക്കാനുണ്ട് എന്ന് കാക്കനാടന്‍റെ മനസ്സ് എപ്പോഴും മന്ത്രിക്കുന്നു. അതിനുള്ള ബാല്യം തനിക്കില്ലെങ്കിലും എഴുതാനുള്ള ശേഷി നഷ്ടപ്പെട്ടിട്ടില്ല. തന്‍റെ എല്ലാ കൃതികളും മികച്ചതാണ്. പക്ഷെ, വരാനിരിക്കുന്നത് അവയേക്കാള്‍ മികച്ചതായിരിക്കും.

താന്‍ ക്ഷത്രിയനാണ് എന്നാണ് കാക്കനാടന്‍റെ വിശ്വാസം. പൂഞ്ഞാര്‍ കൊട്ടാരത്തിലെ ഭരണാധികാരികളായിരുന്ന ക്ഷത്രിയന്മാരായിരുന്നു തന്‍റെ പൂര്‍വ പിതാമഹന്മാര്‍.

അതല്ല പൂഞ്ഞാറില്‍ നിന്നും കാക്കനാട്ടേക്ക് കൊണ്ടുവന്ന വീരസാഹസികന്മാരായിരുന്ന പടയാളികളായിരുന്നു അവരെന്നും വിശ്വസിക്കാന്‍ തരമുണ്ട്. എന്തായാലും യുദ്ധവീര്യത്തിന്‍റെ ഒരു ക്ഷാത്ര തേജസ്സ് തന്‍റെ രക്തത്തിലെവിടെയോ ഓടി നടപ്പുണ്ട്.

ഉഷ്ണമേഖലയും പറങ്കിമലയും എഴുതിയ കാക്കനാടനെ അല്ല ഇന്ന് കാണുക. അദ്ദേഹത്തിന് വാര്‍ദ്ധക്യത്തിന്‍റെ അസ്ക്യതകള്‍ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷെ അല്‍പം അടക്കവും ഒതുക്കവും വന്നിട്ടുണ്ട്. നീണ്ടു വെളുത്ത മുടി ചീകി ഒടുക്കിയിരിക്കുന്നു. പുകച്ചുരുളുകള്‍ ആ മുഖത്തെ മുഷിപ്പിക്കുന്നില്ല.

കാക്കനാടന്‍ അല്ല കാക്കനാടന്മാര്‍ നാടോടികളായിരുന്നു. പ്രതിഭാശാലികളായ നാടോടികള്‍. അവര്‍ പലയിടത്തു ജ-നിച്ചു. പലയിടത്തു വളര്‍ന്നു. പക്ഷെ പലപ്പോഴുമവര്‍ ഒരുമിച്ചു. ഒത്തു ചേര്‍ന്നാല്‍ പിന്നെ പൂരമാണ്. പാട്ടും അട്ടഹാസവും ബഹളവും വെള്ളമടിയും എല്ലാം ചേര്‍ന്നൊരു പൂരം.

മുന്‍ എം.പി ആയ സോളമന്‍റെ ഭാര്യ അമ്മണിയാണ് കാക്കനാടന്‍ കുടുംബത്തിലെ മൂത്ത ആള്‍. പിന്നെ ഇഗ്നേഷ്യസ് കാക്കനാടന്‍. ജോണ്‍ വര്‍ഗീസ് കാക്കനാടന്‍ മൂന്നാമത്തെ സന്തതിയാണ്.

തമ്പി കാക്കനാടന്‍, ചിത്രകാരനും എസ്തപ്പാനിലെ നായകനുമായ രാജന്‍ കാക്കനാടന്‍, പരേതനായ സഖറിയാസിന്‍റെ ഭാര്യ എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. കൂട്ടത്തിലെ ഒരാള്‍ അകാലത്തില്‍ പൊലിഞ്ഞത് കാക്കനാടനെ തെല്ല് വേദനിപ്പിക്കുന്നു.

അമ്മിണിയാണ് ഭാര്യ. കാക്കനാടന് മൂന്ന് മക്കളുണ്ട്. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ മകനെയാണ് മകള്‍ വിവാഹം ചെയ്തത്. മാതൃഭൂമിയിലെ തിരുവനന്തപുരം ന്യൂസ് എഡിറ്റര്‍ പി.എസ്.നിര്‍മ്മല അനന്തരവളാണ്.