പത്താം വർഷം അവൻ വീണ്ടും വരുമോ? ബിലാൽ ജോൺ കുരിശിങ്കൽ!

വ്യാഴം, 13 ഏപ്രില്‍ 2017 (14:07 IST)
കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം. പക്ഷേ ബിലാൽ പഴയ ബിലാൽ തന്നെയാ... ഈ ഡയലോഗ് തീയേറ്ററുകളിൽ പൂരപ്പറമ്പാക്കിയിരുന്നു. ആരും മറന്നു കാണില്ല ഈ ഡയലോഗ്. ബിലാൽ ജോൺ കുരിശിങ്കലിന്റെ മുഴക്കമുള്ള ശബ്ദം. മമ്മൂട്ടി ആരാധകരെ ഏറെ ത്രസിപ്പിച്ച ബിലാൽ ജോൺ കുരിശിങ്കലിന്റെ ബിഗ് ബി റിലീസ് ആയിട്ട് പത്ത് വർഷം. ഒപ്പം അമൽ നീരദ് എന്ന സംവിധായകന്റെ ഉദയവും. 
 
പത്തു വർഷങ്ങൾക് മുൻപ് ഒരു ഏപ്രിൽ 13നാണ് ബിഗ് ബി പിറന്നത്. ചുരിക്കിപ്പറഞ്ഞാൽ പത്തുവർഷം മുൻപുള്ള ഒരു ദിവസം മഴയത്തായിരുന്നു ബിലാൽ ജോണ് കുരിശിങ്കൽ മലയാള സിനിമയിൽ ഒരു ഇടിമിന്നലുണ്ടാക്കിയത്. ആ വരവ് പിന്നീടുള്ള പലരുടെയും വരവുക‌ൾക്ക് പ്രചോദനമാവുകയായിരുന്നു.
 
പഴകി തേഞ്ഞ അഖ്യാന രീതിയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങിപോയ മലയാള സിനിമക്ക് ഒരു ട്രന്‍റ് സെറ്റര്‍ ആണ് അമല്‍ നീരദ് ഒരുക്കിയത്. കഥപറച്ചിലിന്‍റെ പുതുമയും സാങ്കേതിക വിദ്യയുടെ തിരിച്ചറിവോടെയുള്ള ഉപയോഗവും വാചക കസര്‍ത്തില്ലാതെ പ്രതികരിക്കുന്ന നായകനുമെല്ലാം ബിഗ് ബി പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാണ് ഉണ്ടാക്കിയത്. 
 
സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്ന് ഛായാഗ്രാഹണം പഠിച്ചിറങ്ങി രാംഗോപാല്‍ വര്‍മ്മയുടെ ഫാക്ടറി വഴി മലയാളത്തില്‍ എത്തിയ അമല്‍ നിരദ് ആദ്യ ചിത്രത്തലൂടെ മലയാള സിനിമക്ക് സഞ്ചരിക്കാന്‍ ഒരു പുതിയ വഴിയാണ് കാട്ടികൊടുത്തത്. പിന്നീട് ആ വഴിയിലൂടെ സഞ്ചരിച്ച സംവിധായകരും ഉണ്ട്. ഓരോ ഫ്രയിമിലും പ്രേക്ഷകരെ എന്‍റര്‍ടൈന്‍ ചെയ്യിക്കാനുള്ള അച്ചടക്കത്തോടെയുള്ള സംവിധായന്‍റെ ശ്രമം വിജയമായിരുന്നു.
 
അമല്‍ നീരദിന്‍റെ നായകന്‍ ബിലാല്‍ എന്ന ബിഗ് ബിയില്‍ മമ്മൂട്ടി എന്ന ക്രൗഡ് പുള്ളറിന്‍റെ അതിമാനുഷിക സ്വഭാവം അവശേഷിക്കുന്നുണ്ട്. പകരത്തിന് പകരം ചോദിക്കാനുളള മുന്‍പിന്‍ നോക്കാതെയുള്ള ഇറങ്ങി പുറപ്പെടലുകളില്‍ കുടുംബത്തിന്‍റെ പിന്‍വിളികളും നിശബ്ദമായ ഒരു പ്രണയത്തിന്‍റെ ദാരുണ അന്ത്യവും കൃതഹസ്തരനായ സംവിധായകന്‍റെ വിരല്‍പാടുകളായിരുന്നു. അതാണ് ബിഗ്ബി. 
 
വില്ലനെ കായികമായി നേരിടുന്നതിനൊപ്പം വാചകമടിച്ചും തോല്‍പിച്ചുകൊണ്ടാണ് ഈ ഗണത്തില്‍ പെട്ട പ്രതികാര ചിത്രങ്ങള്‍ ഇന്നോളം അവസാനിച്ചിട്ടുള്ളത്. ബിഗ് ബിക്ക് വാചകമടി കുറവാണ് പ്രവൃത്തി മാത്രമേയുള്ളു. ശരീരഭാഷയിലും വാചികാഭിനയത്തിലും സ്ഥിരം അതിമാനുഷ മമ്മൂട്ടി വേഷങ്ങളെ സംവിധായകന്‍ ഉടച്ച് വാര്‍ക്കുകയാണ് ചെയ്തത്. 
 
മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നായിരുന്നു ബിഗ് ബിയിലെ ബിലാൽ ജോൺ. ആക്‌ഷൻ ത്രില്ലറായ ചിത്രത്തിന് പക്ഷേ സമ്മിശ്രപ്രതികരണമായിരുന്നു തിയറ്ററിൽ നിന്ന് ലഭിച്ചതും. ഇന്ന് റിലീസ് ചെയ്താൽ ഉഗ്രൻ വിജയമായിരിക്കുമെന്ന് പറയാൻ കഴിയുന്ന ചിത്രമാണ് ബിഗ് ബി.
 
ബിഗ് ബിയിലെ കിടിലൻ ഡയലോഗുകൾ:
 
ഇവന്റെ ബാപ്പായാ. ദുബായിലായിരുന്നു. ഒന്നു കാണാൻ വന്നതാ. ഇവിടെ ഈ റോട്ടിൽ കിടന്നാ ഞങ്ങളുടെ അമ്മ മേരി ജോൺ കുരിശിങ്കൽ മരിച്ചത്. നീയൊന്നും അറിയാണ്ട് ഇവിടൊരു പണിയും നടക്കേലെന്നറിയാം. പറ. പണിയും കഴിഞ്ഞ് അടുത്ത ബീമാനത്തില് ബാപ്പാക്ക് ദുബായിൽ പോകാനുള്ളതാ. വേഗം പറ.
 
കൊച്ചി പഴയ കൊച്ചി അല്ലെന്നറിയാം. പക്ഷേ ബിലാല് പഴയ ബിലാൽ തന്നെയാ.
 
ചില പട്ടികള് കടിക്കും. ചിലതു കോർക്കും. ചിലതു കാക്കിയിടും.
 
സാറേ ജോർജേ, മരിപ്പിനുള്ള വടയും ചായയും ഞാൻ തരുന്നുണ്ട്. ഇപ്പോഴല്ല, പിന്നെ.
 
സാറേ ജോർജെ, ഇത് ഇങ്ങനെ തൂക്കി ഇട്ടോണ്ട് നടന്നാൽ മതിയോ? ഇടയ്ക്കു ഒരു വെടി ഒക്കെ വെക്കേണ്ടേ.
 
ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമോ എന്ന ആകാംഷ ഓരോ മമ്മൂട്ടി ആരാധകനും ഉണ്ട്.

വെബ്ദുനിയ വായിക്കുക