ഇതാ മമ്മൂട്ടിയുടെ ചോരക്കളി; മീഡിയയ്ക്ക് പ്രവേശനമില്ല!

തിങ്കള്‍, 7 നവം‌ബര്‍ 2016 (11:26 IST)
പുതുമുഖ സംവിധായകനാണ് ഹനീഫ് അദേനി. മമ്മൂട്ടി നായകനാകുന്ന 'ദി ഗ്രേറ്റ് ഫാദർ' എന്ന സിനിമയുടെ സംവിധായകൻ. എന്നാൽ ഒരു പുതുമുഖ സംവിധായകൻറെ ചിത്രം എന്ന നിലയിലല്ല ഈ സിനിമയെ സമീപിക്കേണ്ടത്. ഇത് ഒരു സാധാരണ കുടുംബചിത്രം എന്നും കരുതേണ്ടതില്ല. ഇത് ഒരു അധോലോക കഥ പറയുന്ന സിനിമയാണെന്ന് റിപ്പോർട്ടുകൾ വരുന്നു. ചോരകൊണ്ട് കളിക്കുന്ന നായകനായി മമ്മൂട്ടി തകർത്താടുമെന്നാണ് വിവരം.
 
ചിത്രത്തിൻറെ പുതിയ പോസ്റ്ററിൽ തോക്കും പിടിച്ച് നടന്നുപോകുന്ന മമ്മൂട്ടിയാണ് എത്തുന്നത്. കനത്തമഴയും ലെക്‌സസ് വൈറ്റ് കാറും പശ്ചാത്തലമായ പോസ്റ്ററിൽ പിന്തിരിഞ്ഞുപോകുന്ന മമ്മൂട്ടി ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിൻറെ കഥയും.
 
ക്രിസ്മസ് റിലീസാണ് ദി ഗ്രേറ്റ് ഫാദർ. കൊച്ചിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ലൊക്കേഷനിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സെറ്റിൽ ഒരാൾ പോലും മൊബൈൽ ഉപയോഗിക്കരുതെന്ന നിർദ്ദേശവും ഉണ്ടെന്നാണ് വിവരം. സിനിമയുടെ സസ്‌പെൻസുമായി ബന്ധപ്പെട്ട ഒരു ചിത്രം പോലും പുറംലോകത്തെത്തരുതെന്ന് അണിയറ പ്രവർത്തകർക്ക് നിർബന്ധമുണ്ട്.
 
സ്നേഹയും ബേബി സാറയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്നേഹയുടെ കഥാപാത്രം ചിത്രത്തിലെ ഒരു സർപ്രൈസ് എലമെൻറാണ്. പൃഥ്വിരാജാണ് ദി ഗ്രേറ്റ് ഫാദർ നിർമ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക