കഥകളുടെ ഇമ്മിണി വല്യ സുൽത്താൻ കഥാവശേഷനായിട്ട് ഇന്നേക്ക് 22 വർഷം

ചൊവ്വ, 5 ജൂലൈ 2016 (15:42 IST)
മലയാളത്തിന്റെ ബേപ്പൂർ സുൽത്താൻ (വൈക്കം മുഹമ്മദ് ബഷീർ) ഓർമയായിട്ട് ഇന്നേക്ക് 22 വർഷം തികയുന്നു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കൃതികൾ വായിക്കുമ്പോൾ കഥകളാണോ അനുഭവമാണോ എന്ന് വായനക്കാർക്ക് മനസ്സിലാക്കാൻ കഴിയാറില്ല പലപ്പോഴും.
 
ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും,മനുഷ്യരുടെ ദുരന്തവും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം.
 
വായനയുടെ ലോകത്തേക്ക് ഓരോ മലയാളികളും പിച്ചവെക്കുമ്പോൾ മിക്കവരും ആദ്യം വായിച്ചിരിക്കുക ബഷീറിന്റെ 'പാത്തുമ്മായുടെ ആട്' ആയിരിക്കും. ഹാസ്യം കൊണ്ട് വായനക്കാരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത അഭൂർവ്വ പ്രതിഭാസം. തീഷ്ണമായ അനുഭവങ്ങൾ അദ്ദേഹത്തിന്റെ കഥകളിൽ കാണാൻ കഴിയും.
 
ബഷീറിനോളം തലയിൽ വെട്ടമുള്ളവരും മലയാള സാഹിത്യത്തിൽ വേറെ ഇല്ല. പക്ഷേ ആ വെട്ടം വീഴാൻ രാവിലെ പതിനൊന്നുമണി ആകണമായിരുന്നു. എഴുതാനിരുന്നാൽ തമാശകളുടെ കുടം തുറന്നു വിടും അതാണ് ബേപ്പൂർ സുൽത്താൻ. 
 
ആ പൂവ് നീ എന്തു ചെയ്തു?
ഏത് പൂവ്?
രക്ത നക്ഷത്രം പോലെ കടും ചുവപ്പായ ആ പൂവ്?
ഓ അതോ?
അതെ, അതെന്തു ചെയ്തു?
തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?
ചവിട്ടി അരച്ചു കളഞ്ഞോ എന്നറിയുവാന്‍?
കളഞ്ഞെങ്കിലെന്ത്?
ഓ, ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നു അത്...
(പ്രേമലേഖനം)
 
വീടിനുമുന്നിലെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടിൽ ഇരിക്കുമ്പോൾ ആണ് ബഷീറിന്റെ തലയിൽ പലതും ഉദിക്കുന്നത്. ആപ്പിൾ മരച്ചുവട്ടിൽ ഇരുന്നപ്പോൾ ഐൻസ്‌റ്റീന്റെ തലയിൽ ആപ്പിൾ വീണതുപോലെ. കഥയുടെ ഇമ്മിണി വല്യ സുൽത്താന്റെ കഥകൾ ഒരിക്കൽ വായിച്ചാൽ പിന്നീടൊരിക്കലും ആരുമത് മറക്കില്ല. പച്ചയായ ജീവിതങ്ങളെ അതേപടി വാക്കുകളിലൂടെ വരച്ച അതുല്യ പ്രതിഭയായിരുന്നു ബഷീർ.

വെബ്ദുനിയ വായിക്കുക