വിടപറഞ്ഞ ചരിത്രകാരന്‍ പറഞ്ഞത്

ശനി, 24 ജൂലൈ 2010 (14:11 IST)
PRO
എതിര്‍പ്പുകളിലൂടെ, സമരങ്ങളിലൂടെ മുന്നേറിയ ചരിത്രാഖ്യാന വിജയങ്ങളായിരുന്നു പ്രൊഫസര്‍ എ ശ്രീധരമേനോന്‍ ആഘോഷിച്ചിരുന്നത്. തന്റെ വിമര്‍ശകര്‍ എന്നും പരസ്പര വിരുദ്ധമായാണ് പെരുമാറിയതെന്ന് അഭിപ്രായപ്പെട്ടിരുന്ന ശ്രീധര മേനോന്‍ ചരിത്രത്തിന്റെ നിഷ്പക്ഷത കാത്ത് സൂക്ഷിക്കാന്‍ എന്നും തയ്യാറായിരുന്നു.

കേരള സര്‍ക്കാര്‍ കേരള സ്വാതന്ത്ര്യ സമര ചരിത്രം രചിക്കാന്‍ നിര്‍ബന്ധിച്ചതും പണി പൂര്‍ത്തിയായപ്പോള്‍ ‘ചരിത്ര പരമായ’ അഭിപ്രായ ഭിന്നത കാരണം സര്‍ക്കാര്‍ ആ കൃതി പ്രകാശനം ചെയ്യാതിരുന്നതും മേനോന്റെ നിഷ്പക്ഷതയുടെ ഉദാഹരണമായിട്ടാണ് ചരിത്രലോകത്ത് വാഴ്ത്തപ്പെടുന്നത്. തിരുവിതാംകൂറിന്റെ ചരിത്രമെഴുതിയപ്പോള്‍ ആദ്യം മഹാരാജാവിന്റെ സ്തുതിപാഠകനായിട്ടും പിന്നീട് വിമര്‍ശകനായിട്ടുമാണ് അദ്ദേഹത്തെ പലരും കണ്ടത്.

മാര്‍ക്സിസ്റ്റ് വിരുദ്ധനെന്ന് മുദ്രകുത്തപ്പെട്ട ശ്രീധരമേനോന്റെ ആലപ്പാട്ട് കുടുംബവീട്ടില്‍ എല്ലാവരും മാര്‍ക്സിസ്റ്റുമാരായിരുന്നു. തിരുവനന്തപുരത്തേക്ക് കുടുംബ സമേതം മാറിയപ്പോള്‍ ആ വീട്ടില്‍ വാടകയ്ക്ക് എത്തിയത് സാക്ഷാല്‍ ഇ എം എസും! എന്നാല്‍, അദ്ദേഹത്തെ പ്രിചയപ്പെടാന്‍ ശ്രീധരമേനോന്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല എന്നതാണ് വാസ്തവം.

ശ്രീധരമേനോന്റെ ‘സര്‍ സിപിയും സ്വതന്ത്ര തിരുവിതാംകൂറും‘ എന്ന പുസ്തകത്തില്‍ ആധുനിക തിരുവിതാംകൂറിന്റെ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ ചരിത്രത്തില്‍ ദിവാന്റെ സ്ഥാനം പുനര്‍ നിര്‍ണയം ചെയ്യുകയാണ്. ഇതിനെ വിലപ്പെട്ട രേഖകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണ് “ട്രയംഫ് ആന്‍ഡ് ട്രാജഡി”.

കാലം ഏകാധിപതിയായി കണ്ട സര്‍സിപിക്കും തിരുവിതാംകൂറിനുമിടയില്‍ തിരുവിതാംകൂര്‍ രാജവംശത്തോടുള്ള അതിര്‍കവിഞ്ഞ ഭക്തി ഒന്നുമാത്രമാണ് നിലനിന്നിരുന്നത് എന്ന് ശ്രീധരമേനോന്‍ സമര്‍ത്ഥിക്കുന്നു. സര്‍ സിപിക്ക് വെട്ടേറ്റ ശേഷം അദ്ദേഹം നാടുവിട്ടെന്നും അതോടെ തിരുവിതാംകൂറിന്റെ ഇന്ത്യന്‍ യൂണിയന്‍ ലയനം സുഗമമായെന്നുമുള്ള കഥ പൊളിച്ചടുക്കാനും ശ്രീധരമേനോന്‍ എന്ന ‘ചരിതത്തിന്റെ ജഡ്ജി’ക്ക് സാധിച്ചു.

(പ്രൊഫസര്‍ എ ശ്രീധരമേനോന്‍ എന്ന ചരിത്രവഴിയിലെ ഒറ്റയാനുമായി 2002 ല്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍. ‘ട്രയംഫ് ആന്‍ഡ് ട്രാജഡി എന്ന പുസ്തകം പൂര്‍ത്തിയാക്കിയ അവസരത്തിലായിരുന്നു അഭിമുഖം.)

എഴുത്തിന്റെ രീതിയെക്കുറിച്ച്?

എഴുത്തിന് പൂര്‍ണതയെക്കാള്‍ ഫലമാണ് ആഗ്രഹിക്കുന്നത്. സാധാരണക്കാരിലേക്ക് ചരിത്രമെത്തിക്കാന്‍ ശ്രമിക്കുന്നു. അനാവശ്യ പദപ്രയോഗങ്ങളും വിശേഷണങ്ങളും ഒഴിവാക്കാന്‍ ശ്രമിക്കും. എഴുതി തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ല. പെട്ടെന്ന് എഴുതി തീര്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്.

ഏറ്റവും സംതൃപ്തി നല്‍കിയ രചന?

ട്രയംഫ് ആന്‍ഡ് ട്രാജഡി. ഒരു ചരിത്രകാരന്‍ എന്ന നിലയില്‍ ഒന്നര വര്‍ഷത്തെ അധ്വാനമായിരുന്നു ഇതിനു പിന്നില്‍. ഇതിലൂടെ ചരിത്രത്തിന്റെ നിഷ്പക്ഷത വെളിവാക്കി എന്ന് കരുതുന്നു. തന്നെയുമല്ല, ഏറ്റവും കൂടുതല്‍ സമയമെടുത്ത് ചെയ്ത ജോലിയാണിത്.

ഇന്ത്യാ വിഭജനം പെട്ടെന്ന് നടത്തിയതാണോ ഇന്നും കലാപങ്ങള്‍ക്ക് കാരണമാവുന്നത്?

ഇന്ത്യാ വിഭജനം വളരെ പെട്ടെന്നാണ് നടന്നത്. വേവല്‍ പ്രഭുവിന്റെ ബ്രേക്ക്ഡൌണ്‍ പ്ലാന്‍ അനുസരിച്ചായിരുന്നെങ്കില്‍ കൂടുതല്‍ സമയം ലഭിച്ചേനെ. വിഭജനം ജിന്നയ്ക്ക് പറ്റിയ വലിയൊരു തെറ്റാണ്. അല്ലായിരുന്നെങ്കില്‍ മുസ്ലീം ന്യൂനപക്ഷത്തിന് 80 ശതമാനം ഹിന്ദുക്കള്‍ വസിക്കുന്ന ഇന്ത്യയില്‍ പ്രാതിനിധ്യം ലഭിച്ചേനെ. ഇന്ത്യയില്‍ എന്നും സമഭാവന നിലനില്‍ക്കുന്നു. സംഘര്‍ഷങ്ങള്‍ പ്രാദേശികമാണ്, അതിന് ദേശീയ നിറം നല്‍കേണ്ടതില്ല.

വെബ്ദുനിയ വായിക്കുക