നിര്‍വേദങ്ങളുടെ പൂക്കളം

വ്യാഴം, 2 ജൂലൈ 2009 (20:09 IST)
ലൈംഗികതയുടെ ഉര്‍വരതകളിലേക്ക് കാമനകളുടെ വേരുകള്‍ ആഴ്‌ത്തി പടര്‍ന്നു നിന്ന ഒരു സംസ്‌കാരമായിരുന്നു ഭാരതത്തിന്റേത്. എല്ലാ ശാസ്‌ത്രങ്ങളെയും ഇഴ കീറി പരിശോധിച്ച മുനിവാടങ്ങള്‍ ലൈംഗികതയെപ്പറ്റിയും വിശദമായി പഠിച്ചിരുന്നു. ഒരുപക്ഷേ ലൈംഗികതയ്‌ക്ക് ആദ്യത്തെ ആധികാരിക ഗ്രന്‌ഥം പോലുമുണ്ടാകുന്നത് ഭാ‍രതത്തില്‍ നിന്നാണ്.
WDFILE

ലൈംഗികതയെ ഒരു കലയായാണ് ഭാരതീയര്‍ ഉപാ‍സിച്ചിരുന്നത്. തൂണിലും തുരുമ്പിലും ലൈംഗികത നിറച്ച ഭാരതീയന്‍ പക്ഷേ സ്വവര്‍ഗ ലൈംഗികതയോട് പൊതുവില്‍ മുഖം തിരിച്ചാണ് നിന്നിരുന്നത്, അത്തരമൊന്ന് സമൂഹത്തില്‍ നിലനിന്നിരുന്നുവെങ്കിലും. ഇന്നും പൊതു സമൂഹം സ്വവര്‍ഗ രതിയെ ഒരു പാപമായി തന്നെയാണ് കരുതുന്നത്. പക്ഷേ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവരുടെയും ഉള്ളില്‍ ഒരു സ്വവര്‍ഗാനുരാഗി ഒളിച്ചിരിപ്പുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

പദോല്‍‌പ്പത്തി

‘ഹോമോസെക്‍ഷ്വല്‍’ എന്ന വാക്കിന്റെ വിവര്‍ത്തിത രൂപമായാണ് ‘സ്വവര്‍ഗാനുരാഗി’ എന്ന വാക്ക് നാം ഉപയോഗിക്കാറ്. ‘ഹോമോസെക്‍ഷ്വല്‍’ എന്നത് ലാറ്റിന്‍ - ഗ്രീക്ക് ഭാഷകള്‍ ഇടകലര്‍ന്നുണ്ടായ ഒരു പദമാണ്. ഗ്രീക്കില്‍ ഹോമോസ് എന്നാല്‍ ഒരു പോലെയുള്ളത്, സമാനമായത് എന്നൊക്കെയാണ് അര്‍ത്ഥം. ലാറ്റിനിലാകട്ടെ മനുഷ്യന്‍ എന്ന അര്‍ത്ഥത്തിലാണ് ഈ പദം ഉപയോഗിക്കുന്നത്. സമാന വര്‍ഗത്തിലുള്ളവര്‍ തമ്മിലുള്ള അനുരാഗത്തെ വിശേഷിപ്പിക്കാന്‍ അങ്ങനെയാണ് ഈ പദം ഉപയോഗിച്ച് തുടങ്ങുന്നത്. പുരുഷ സ്വവര്‍ഗാനുരാഗികളെ ‘ഗേ’ എന്നും വനിതാ സ്വവര്‍ഗാനുരാഗികളെ ‘ലെസ്‌ബിയന്‍’ എന്നുമാണ് സംബോധന ചെയ്യാറുള്ളത്.

ആസ്‌ട്രിയന്‍ നോവലിസ്റ്റായ കാള്‍ മരിയ കാര്‍ട്ട്‌ബെന്നിയാണ് ഈ പദം ആദ്യമായി പ്രയോഗിച്ചത് എന്ന് കരുതപ്പെടുന്നു. തുടര്‍ന്ന് 1880ല്‍ പുറത്തിറങ്ങിയ ഗുസ്‌തേവ് ജാഗറിന്റെ ‘ഡിസ്‌കവറി ഓഫ് സോള്‍’ എന്ന ഗ്രന്ഥത്തിലും ഈ പദം വ്യാപകമായി ഉപയോഗിച്ചു. ഇതേ അര്‍ത്ഥത്തില്‍ ‘ഹോമോഫീലിയ’ എന്ന പദവും ഉപയോഗത്തിലുണ്ടെങ്കിലും അതിന് ഏറെ പ്രചാരം ലഭിച്ചില്ല.
WDFILE

ചരിത്രപരമായ സൂചനകള്‍

ഭാരതീയ പുരാണ ഗ്രന്ഥങ്ങളില്‍ വ്യക്‍തമായ സ്വവര്‍ഗാ‍നുരാഗം പ്രകടമാകുന്നില്ല എങ്കിലും ഉപകഥകളിലൂടെയും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന കഥകളിലും സ്വവര്‍ഗനുരാഗത്തിന്റെ ലാഞ്ചനകള്‍ കാണാം. പുരുഷന്‍ സ്‌ത്രീരൂപം ധരിക്കുന്നതും അതില്‍ മറ്റൊരാള്‍ അനുരക്തനാവുന്നതും പുരാണ കഥാ സന്ദര്‍ഭങ്ങളില്‍ വളരെ വ്യക്‍തമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ പാണ്ഡവരുടെ അജ്‌ഞാതവാസക്കാലത്ത് ഇത്തരത്തില്‍ ചില സന്ദര്‍ഭങ്ങളുണ്ട്. സ്‌ത്രീവേഷധാരിയായ അര്‍ജ്ജുനനോടുള്ള പ്രണയവും മറ്റും ഈ തലത്തില്‍ വ്യാഖ്യാനിക്കാവുന്നതാണ്.

അറബ് ലോകത്തിനും ഇത് വളരെ പ്രിയപ്പെട്ടതായിരുന്നു. കൂടാരങ്ങളില്‍ തങ്ങള്‍ക്ക് മുന്തിരിച്ചാര്‍ വിളമ്പുന്ന ചുവന്ന ചുണ്ടുകളോടു കൂടിയ കൌമാരക്കാരെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ അറബിക്കവിതകളില്‍ കാണാം. പേര്‍ഷ്യയില്‍ സഫവിദ് കാലഘട്ടത്തില്‍ കരം ഒടുക്കി പ്രവര്‍ത്തിച്ചിരുന്ന ആമൃത് ഖാനകള്‍ എന്ന പുരുഷവേശ്യാലയങ്ങള്‍ പോലും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് വന്ന കാലഘട്ടത്തില്‍ സ്വവര്‍ഗാനുരാഗം അറബ് രാജ്യങ്ങളില്‍ നിഷിദ്ധമായാണ് വിലയിരുത്തപ്പെട്ടത്. സൌദി അറേബ്യയില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് വധശിക്ഷയാണ് നല്‍കിവരുന്നത്.

ആഫ്രിക്കന്‍ രാജ്യങ്ങളിലും ചൈനയിലും തായ്‌ലന്‍ഡിലും ഇത് നിലനിന്നിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകള്‍ തന്നെയുണ്ട്. “തല്ലിപ്പഴുപ്പിച്ച പീച്ച് ഫലം” കഴിക്കുന്ന സുഖമാണ് സ്വവര്‍ഗാനുരാഗത്തിന് ചൈനക്കാര്‍ കല്‌പിച്ചിരിക്കുന്നത്. തായ്‌ലന്‍ഡില്‍ ഇത്തരക്കാര്‍ അറിയപ്പെട്ടിരുന്നത് ‘ലേഡിബോയ്‌സ്’ എന്നാണ്.

സോക്രട്ടീസ്, പ്ലേറ്റോ, ലോര്‍ഡ് ബൈറന്‍ എന്നിവരുടെ പല രചനകളിലും സ്വവര്‍ഗാനുരാഗത്തെപ്പറ്റിയും തങ്ങളെ സമീപിച്ച സ്വവര്‍ഗാനുരാഗികളെ കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ രാജാവായിരുന്ന എഡ്വേഡ് കിംഗ് രണ്ടാമന്‍, മഹാനായ അലക്സാണ്ടര്‍ എന്നിവര്‍ സ്വവര്‍ഗാനുരാഗികളായ ഭരണാധികാരികളായിരുന്നു.

സ്വവര്‍ഗാനുരാഗത്തെപ്പറ്റി ഏറ്റവും പ്രാചീനമായ തെളിവ് ഈജിപ്‌റ്റില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്. രണ്ടു പുരുഷന്‍‌മാര്‍ പരസ്‌പരം ചുംബിക്കുന്ന ഈ ചിത്രത്തിന്ന് 2400 ബിസി വര്‍ഷം പഴക്കമുണ്ട്. മധ്യ കാലഘട്ടത്തിന് ശേഷമാണ് സ്വവര്‍ഗാനുരാഗം വളരെപ്പെട്ടെന്ന് ലോകം ഒട്ടാകെ വ്യാപിച്ചത്.
WDFILE

ആധുനികതയ്ക്ക് ശേഷം വന്ന യാന്ത്രിക സമൂഹത്തില്‍ സ്‌നേഹവും പ്രണയവും കാമനയും പുനര്‍നിര്‍വ്വചിക്കപ്പെട്ടപ്പോള്‍ സ്വവര്‍ഗാനുരാഗത്തിനും കൂടുതല്‍ അംഗീകാരം ലഭിച്ചു. ലോകത്തിലെ ഏതാണ്ട് 20 രാജ്യങ്ങളിലെ മിലട്ടറി ബാരക്കുകളില്‍ സ്വവര്‍ഗസ്‌നേഹം ഇന്ന് അനുവദനീയവും നിയമപരവുമാണ്.

പാപത്തിന്റെ പൂക്കള്‍

സ്വവര്‍ഗാനുരാഗത്തെ ശക്തമായി എതിര്‍ത്തിരുന്ന ഒരു വിഭാഗം ക്രിസ്‌തുമതമായിരുന്നു. ഇത്തരം അനുരാഗം പാപമായാണ് ക്രൈസ്‌തവര്‍ വിലയിരുത്തിരുന്നതും. പഴയനിയമത്തില്‍ ഇതിനെപ്പറ്റി പല സന്ദര്‍ഭങ്ങളിലും പരാമര്‍ശിക്കുന്നത് കാണാം. സ്വവര്‍ഗാനുരാഗം ഏറെ ശക്തിപ്രാപിച്ചതിനാലാണ് ‘സോദോം’, ‘ഗോമോറ’ എന്നീ നഗരങ്ങള്‍ ദൈവം നശിപ്പിച്ചതെന്ന് പഴയനിയമത്തില്‍ പറയുന്നു.

സ്വവര്‍ഗാനുരാഗം പ്രകൃതിവിരുദ്ധമായിട്ടാണ് ബൈബിളും ക്രിസ്തീയ മതപഠന ഗ്രന്ഥങ്ങളും ഉത്‌ബോധിപ്പിക്കുന്നുന്നത്. പ്രമുഖരായ നിരവധി ക്രിസ്‌ത്യന്‍ തിയോളജിസ്റ്റുകളും സ്വവര്‍ഗാനുരാഗത്തിന് എതിരായിരുന്നു. ഇന്നും നിരവധി വാഗ്വാദങ്ങള്‍ ഇത് സംബന്ധിച്ച് നടക്കുന്നുണ്ട്.

സ്വവര്‍ഗാനുരാഗികള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചതിലൂടെ കൂടുതല്‍ സ്വതന്ത്രമായ ഒരു സാമൂഹ്യവ്യവസ്ഥയിലേക്ക് ഇന്ത്യ കാലെടുത്ത് കുത്തുകയാണ്. ഇന്ത്യ പോലെ, ഇപ്പോഴും മതാധിപത്യം കൊടികുത്തി വാഴുന്ന രാജ്യത്ത്, ഇത്തമൊരു കോടതി വിധി തന്നെ വിപ്ലവകരമായ ഒന്നാണ്. സമൂഹവും മതങ്ങളും എങ്ങനെ ഈ വിധിയെ വ്യാഖ്യാനിക്കുമെന്നും വിലയിരുത്തുമെന്നും കാത്തിരുന്ന് കാണുകയേ നിവൃത്തിയുള്ളൂ.