തൊടുപുഴ ന്യൂമാന്‍സ് കോളജിലെ ചോദ്യപ്പേപ്പറില്‍ ഉദ്ധരണിയിടാനായി ഉള്‍പ്പെടുത്തിയ സംഭാഷണശകലങ്ങള്‍ രചിച്ചത് താനല്ലെന്ന് സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് പറയുന്നു. തൊടുപുഴ ന്യൂമാന്‍ കോളജിലെ ചോദ്യപേപ്പര്‍ വിവാദത്തില്‍ കോളജ് അധികൃതര്‍ പറയുന്ന `തിരക്കഥയുടെ രീതി ശാസ്ത്രം` എന്ന പുസ്തകം തന്റെയല്ലെന്നും കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി. ബികോം രണ്ടാം സെമസ്‌റ്റര്‍ മലയാളം പേപ്പറിന്‍റെ ഗദ്യവും രചനയും എന്ന പരീക്ഷയാണ് വിവാദത്തിനു വഴിവച്ച ചോദ്യവുമായി എത്തിയത്.
ഇന്‍റേണല്‍ എക്സാമിനേഷനു നല്‍കിയ ചോദ്യപേപ്പറില്‍ ഗദ്യഭാഗത്തിന് ഉചിതമായ ചിഹ്നങ്ങള്‍ ചേര്‍ത്തെഴുതുന്നതിനുള്ളതാണ് ചോദ്യം. ചോദ്യം ഇങ്ങനെ മുഹമ്മദ് - പടച്ചോനേ പടച്ചോനേ, ദൈവം - എന്താടാ നായിന്‍റെ മോനേ, മുഹമ്മദ് - ഒരു അയില അതു മുറിച്ചാല്‍ എത്ര കഷണമാണ്, ദൈവം - മൂന്നു കഷണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ. ഈ സംഭാഷണശകലത്തിന് ഉചിതമായ ഉദ്ധരണികളും ചിഹ്നങ്ങളും കൊടുക്കണമെന്നാണ് ചോദ്യം.
തന്റെ പ്രഭാഷണങ്ങളിലും ചാനലുകളിലെ മുഖാമുഖങ്ങളിലും സ്ഥിരം പറയാറുള്ള ഭ്രാന്തനായ ഒരാളുടെ സംഭാഷണങ്ങളാണ് ചോദ്യപേപ്പറിലേക്ക് കടമെടുത്തിട്ടുള്ളത് എന്നാണ് കുഞ്ഞുമുഹമ്മദ് പറയുന്നത്. ഇതിലെ കഥാപാത്രത്തിന് മുഹമ്മദ് എന്ന് പേരിട്ടത് ആ വിവരമില്ലാത്ത അധ്യാപകനാണ് എന്നും അദ്ദേഹം പറഞ്ഞു. സ്വാഭാവികമായും ഇതിലെ മുഹമ്മദ് എന്ന കഥാപാത്രം പ്രവാചകനാണെന്ന് വിശ്വാസികള്‍ കരുതി. അതിനാല്‍ സംഘര്‍ഷമുണ്ടായി.
തന്റെ തിരക്കഥയിലെ വരികളാണ് ഇതെന്ന് പറഞ്ഞ് തൊടുപുഴ ന്യൂമാന്‍ കോളജ് അധികൃതര്‍ കൈകഴുകുന്നത് ന്യായീകരിക്കത്തക്കതല്ല. നസറുദ്ദീന്‍ എന്ന കഥാപാത്രത്തെ കുറിച്ചാണ് താന്‍ പ്രഭാഷണങ്ങളില്‍ സംസാരിക്കാറുള്ളത്. നാസറുദ്ദീനെ മുഹമ്മദാക്കി മാറ്റിയത് തനിക്കറിയില്ല. ഈ സംഭാഷണശകലങ്ങള്‍ താന്‍ പ്രസിദ്ധീകരിച്ചിട്ടുമില്ല. മറ്റാരെങ്കിലും പ്രസിദ്ധീകരിച്ചത് വായിച്ചോ പ്രഭാഷണം കേട്ടോ ആകണം അധ്യാപകന്‍ ഇത്തരം പ്രവൃത്തിക്ക് തുനിഞ്ഞത്. എന്നാല്‍, പേരുമാറ്റത്തെ നിസാരമാക്കി കണ്ടതാണ് കുഴപ്പമായത്.
പലപ്പോഴും പലയിടങ്ങളില്‍ കണ്ട ആളുകളെ നിരീക്ഷിച്ചാണ് സിനിമയിലെ കഥാപാത്രങ്ങളേയും രൂപപ്പെടുത്തുന്നത്. അത്തരമൊരു കഥാപാത്രം മാത്രമാണ് ഈ ഭ്രാന്തനും എന്നും അദ്ദേഹം വെളിപ്പെടുത്തി. അല്ലാതെ നബിയെ മനസില്‍ കണ്ടല്ല നസറുദ്ദീനെ രൂപപ്പെടുത്തിയതെന്നും കുഞ്ഞുമുഹമ്മദ് പറയുന്നു.