എം ഗോവിന്ദന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധനല്ല: പത്മനാഭന്‍

തിങ്കള്‍, 2 മാര്‍ച്ച് 2009 (10:04 IST)
PROPRO
മാര്‍ക്സിസത്തെ ഗാഢമായി പഠിക്കുകയും മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്ത എം. ഗോവിന്ദനെ മാക്സിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കുന്നതിലെ യുക്തി തനിക്ക് മനസിലാവുന്നില്ലെന്ന് സാഹിത്യകാരനായ ടി. പത്മനാഭന്‍. എ രാധാകൃഷ്ണന്‍ രചിച്ച ‘എം ഗോവിന്ദന്‍ - ജീവിതവും ആശയവും’ എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു പത്മനാഭന്‍. ചെന്നൈ ചെറ്റ്‌പേട്ട് കള്‍‌ച്ചറല്‍ അക്കാദമിയാണ് പരിപാടി സംഘടിപ്പിച്ചത്.

തനിക്ക് ഗോവിന്ദനുമായി 1948 തൊട്ട് അടുപ്പമുണ്ട്. ഉപരിപഠനത്തിനായി മദിരാശി നഗരത്തില്‍ എത്തിയപ്പോള്‍ ഈ ബന്ധം സുദൃഢമായി. ലോക സാഹിത്യത്തിലേക്ക് തനിക്കൊരു വഴി തുറന്നുതന്നതും ഗോവിന്ദനാണെന്ന് പത്മനാഭന്‍ അനുസ്മരിച്ചു. പഴയ മദിരാശി നഗരത്തിലെ 77 ബി ഹാരിസ് റോഡിലെ ഗോവിന്ദന്‍റെ കൊച്ചുമുറികളിലെ സഹവാസത്തെ പറ്റി ചിത്രകാരനും എഴുത്തുകാരനുമായ എം വി ദേവന്‍ ഓര്‍ത്തു. ആ സഹവാസം ഇല്ലായിരുന്നെങ്കില്‍ മഠത്തില്‍ സഹദേവന്‍ ഒരിക്കലും എം വി ദേവനായി മാറുമായിരുന്നില്ലെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.

പ്രൊഫസര്‍ തോമസ് മാത്യുവാണ് ‘എം. ഗോവിന്ദന്‍ - ജീവിതവും ആശയവും’ എന്ന പുസ്തകത്തെ സദസിന് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് മദ്രാസ് സര്‍വകലാശാല മലയാള വിഭാഗം മേധാവിയും തിരക്കഥാകൃത്തുമായ ഡോ. സി ജി രാജേന്ദ്രബാബുവും എം ഗോവിന്ദനെ അനുസ്മരിച്ചു.

ചെന്നൈ മലയാളി ക്ലബിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. എ പി കുഞ്ഞിക്കണ്ണന് ആദ്യപ്രതി നല്‍‌കിക്കൊണ്ട് പത്മനാഭന്‍ പുസ്തകപ്രകാശനം നിര്‍വഹിച്ചു. തുടര്‍ന്ന് ഡോ. ഇ കെ പുരുഷോത്തമന്‍, ഗോവിന്ദന്‍റെ മകനും നാടകപ്രവര്‍ത്തകനുമായ കെ സി മാനവേന്ദ്രനാഥ്, ബാരിസ്റ്റര്‍ എ കെ പിള്ളയുടെ മകന്‍ രാമകൃഷ്ണന്‍, എ രാധാകൃഷ്ണന്‍റെ ശിഷ്യയായ ബിന്ദു വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

വെബ്ദുനിയ വായിക്കുക