അഗതയുടെ പെയ്‌റോട്ട് വീണ്ടും!

ചൊവ്വ, 9 ജൂണ്‍ 2009 (15:49 IST)
WDWD
കുറ്റാന്വേഷണ സാഹിത്യ ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന രണ്ട് സാങ്കല്‍‌പിക കഥാപാത്രങ്ങളാണ് ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഷെര്‍ലക്ക് ഹോംസും അഗതാ ക്രിസ്റ്റിയുടെ ഹെര്‍‌ക്യൂള്‍ പെയ്‌റോട്ടും. വായനക്കാരെ ആകാംക്ഷയുടെ മുള്‍‌മുനയില്‍ നിര്‍ത്തുന്ന ഷെര്‍ലക്ക് ഹോംസിനും ഹെര്‍‌ക്യൂള്‍ പെയ്‌റോട്ടിനും ആരാധകര്‍ ഏറെയാണ്. ഇരുവരില്‍ ആരാണ് കേമനെന്ന ചര്‍ച്ച ഇപ്പോഴും തുടരുകയാണ്.

ഹെര്‍‌ക്യൂള്‍ പെയ്‌റോട്ടിന്റെ ആരാധകര്‍ക്ക് സന്തോഷമേകുന്ന ഒരു വാര്‍ത്ത ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. ഹെര്‍‌ക്യൂള്‍ പെയ്‌റോട്ടിനെ കേന്ദ്രകഥാപാത്രമാക്കി അഗതാ ക്രിസ്റ്റി രചിച്ച രണ്ട് ചെറുകഥകളുടെ കയ്യെഴുത്തുപ്രതി കണ്ടെത്തിയിട്ടുണ്ടെന്ന വാര്‍ത്തയാണിത്. ഈ രണ്ട് കഥകളും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുമുല്ല. ആരാധകര്‍ക്ക് ആനന്ദലബ്‌ധിക്കിനി എന്ത് വേണം?

അഗതാ ക്രിസ്റ്റിയുടെ രചനാ ശൈലിയെ പറ്റി ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുന്ന ജോണ്‍ ക്യുരാനാണ് അപ്രസിദ്ധീകൃത കഥകള്‍ കണ്ടെടുത്തത്. രചനയ്ക്കുള്ള തയ്യാറെടുപ്പിനിടെ ഏകദേശം 73 -ഓളം നോട്ടുബുക്കുകളില്‍ അഗതാ ക്രിസ്റ്റി കുത്തിക്കുറിച്ചിട്ടുണ്ടെത്രെ. അഗതാ ക്രിസ്റ്റിയെ അടുത്തറിയാനായി അവര്‍ ഉപയോഗിച്ചിരുന്ന നോട്ടുബുക്കുകള്‍ പരിശോധിച്ച് ഗവേഷണം നടത്തുന്നതിനിടെയാണ് ജോണിന് കഥകള്‍ ലഭിച്ചത്.

അഗതയുടെ അവധിക്കാല വസതിയില്‍ നിന്നാണ് കഥകള്‍ ലഭിച്ചത്. ‘ദ മിസ്റ്ററി ഓഫ് ദ ഡോഗ്‌സ് ബെല്‍’, ‘ദ കാപ്ച്ച്വര്‍ ഓഫ് സെര്‍ബെറസ്’ എന്നിവയാണ് ഈ കഥകള്‍. അടുത്തുതന്നെ ഈ കഥകള്‍ ആരാധകര്‍ക്കായി പുസ്തകരൂപത്തില്‍ ലഭ്യമാക്കുമെന്ന് ഹാര്‍പ്പര്‍ ഫിക്ഷന്‍ എന്ന പ്രസാധനക്കമ്പനി അറിയിച്ചിട്ടുണ്ട്.

ആധുനിക സാങ്കേതികവിദ്യകള്‍ സാര്‍‌വത്രികമാവുന്നതിന് എത്രയോ മുമ്പാണ് ആര്‍തര്‍ കോനന്‍ ഡോയലും അഗതാ ക്രിസ്റ്റിയും അവരുടെ രചനകള്‍ നടത്തിയിരുന്നത്. 1930 -ലാണ് ആര്‍തര്‍ കോനന്‍ ഡോയല്‍ മരിച്ചതെങ്കില്‍ 1976 -ലാണ് അഗതാ ക്രിസ്റ്റി മരിക്കുന്നത്. രണ്ടുപേരും ഇംഗ്ലണ്ടില്‍ നിന്നുള്ള എഴുത്തുകാരാണ്. ഇരുവരുടെയും രചനകളില്‍ ഭൂരിഭാഗവും സിനിമയാക്കപ്പെട്ടിട്ടുമുണ്ട്.

വെബ്ദുനിയ വായിക്കുക