‘വിമാനത്താവളം വേറെ മണ്ഡലത്തിലായത് എന്റെ കുഴപ്പമാണോ?‘ - വോട്ട് ചോദിച്ച് ചാലക്കുടിയിൽ എത്തിയതിനെ ന്യായീകരിച്ച് കണ്ണന്താനം

തിങ്കള്‍, 25 മാര്‍ച്ച് 2019 (08:48 IST)
തെരഞ്ഞെടുപ്പ് പ്രചരണത്തിനു ഇറങ്ങിയ ആദ്യ ദിവസം തന്നെ അമളി പിണഞ്ഞ് എറണാകുളത്തെ ബിജെപി സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം. സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കണ്ണന്താനമിപ്പോൾ. നെടുമ്പശ്ശേരി വിമാനത്താവളം വേറെ മണ്ഡലത്തിലായത് തന്റെ കുഴപ്പമല്ലല്ലോ എന്നായിരുന്നു കണ്ണന്താനം പറഞ്ഞത്.
 
മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിക്കാനായി ബസ്സിൽ കയറിയ കണ്ണന്താനം ചെന്നിറങ്ങിയത് അടുത്ത മണ്ഡലമായ ചാലക്കുടിയിൽ. ആദ്യമായി വോട്ട് ചോദിച്ചതും ചാലക്കുടി മണ്ഡലമായ വോട്ടറോടാണ്. അമളി പറ്റിയെന്നും മണ്ഡലം മാറിപ്പോയെന്നും പ്രവർത്തകരറിയച്ചതോടെ ബസ് യാത്ര അവസാനിപ്പിച്ച കണ്ണന്താനം സ്വന്തം വാഹനത്തിൽ കയറി.
 
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നാടകീയമായി കെഎസ്ആർടിസി ബസിൽ കയറി എറണാകുളത്തേക്ക് യാത്ര തിരിച്ച കണ്ണന്താനം അബദ്ധത്തിൽ ആദ്യം വോട്ട് ചോദിച്ചിറങ്ങിയത് ചാലക്കുടി മണ്ഡലത്തിലായിരുന്നു.
 
സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ നിന്നും കെഎസ്ആർടിസി ബസിലായിരുന്നു മണ്ഡലത്തിലേക്കുള്ള യാത്ര.
 
പ്രചരണത്തിനിറങ്ങിയ മണ്ഡലം മാറിപ്പോയെങ്കിലും എറണാകുളം മണ്ഡലത്തിൽ നിന്നും ലോക്സഭയിലെത്തുന്നത് താനായിരിക്കുമെന്ന് അവകാശപ്പെട്ടാണ് അൽഫോൺസ് കണ്ണന്താനം മടങ്ങിയത്. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പ്രവർത്തകരൊരുക്കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് അൽഫോൺസ് കണ്ണന്താനം അദ്യ ദിനം പ്രചരണം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍