‘ഹോട്ട്’ സീറ്റിനായി ബിജെപിക്കുള്ളിലെ കലഹം പരസ്യമാകുന്നു, രണ്ടും കൽപ്പിച്ച് മുരളീധര പക്ഷം

വെള്ളി, 22 മാര്‍ച്ച് 2019 (12:15 IST)
പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയ്ക്കുള്ളിലെ കലഹം പരസ്യമാകുന്നു. പത്തനംതിട്ട ഒഴിച്ചുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ബിജെപി കേന്ദ്ര നേതൃത്വം നടത്തിയതോടെയാണ് കെ സുരേന്ദ്രനായി പോരാട്ടം നടത്തുന്ന മുരളീധരപക്ഷം കടുത്ത അതൃപ്തിയാലായത്. അനാവശ്യമായ പ്രതിസന്ധിയുണ്ടാക്കുകയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെന്നാണ് മുരളീധരപക്ഷം ആരോപിക്കുന്നത്. കെ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയുണ്ടായിട്ടും പ്രഖ്യാപിക്കാത്തതിലാണ് അമര്‍ഷം.
 
അതൃപ്തി തുറന്നുപറഞ്ഞ് എംടി രമേശും പരസ്യമായി രംഗത്തെത്തി. കേന്ദ്രനേതൃത്വത്തിന് മുമ്പില്‍ എന്തെങ്കിലും തടസമുണ്ടോയെന്ന് അറിയില്ലെന്നാണ് രമേശിന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റമുണ്ടാകുമോയെന്ന് അറിയില്ലെന്നും സംസ്ഥാനഘടകത്തിന് അതിനെ കുറിച്ച് അറിവില്ലെന്നും എംടി രമേശ് പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആര്‍എസ്എസ് ഇടപെട്ടിട്ടില്ലെന്നും രമേശ് പറഞ്ഞു. നേരത്തെ മുരളീധരപക്ഷത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പത്തനംതിട്ട സീറ്റില്‍ 'സുവര്‍ണാവസരം' പ്രതീക്ഷിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്മാറിയത്. ബിജെപി അണികളടക്കം കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ കമന്റുകളുമായി സമ്മര്‍ദ്ദവുമായെത്തി. ഈ സമ്മര്‍ദ്ദത്തില്‍ വീണുവെന്ന ധാരണയുണ്ടാകാതിരിക്കാനാണ് പത്തനംതിട്ട സീറ്റിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ദേശീയ നേതൃത്വം വൈകിപ്പിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
 
പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്വം മറനീട്ടി പുറത്തുവരുമ്പോള്‍ എങ്ങനേയും മൂടിവെയ്ക്കാനാണ് മുന്‍ സംസ്ഥാന അധ്യക്ഷനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്റെ ശ്രമം. പത്തനംതിട്ട സീറ്റില്‍ തര്‍ക്കമില്ലെന്നാണ് കുമ്മനം ആവര്‍ത്തിക്കുന്നത്. ഇന്നോ നാളേയോ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും കുമ്മനം പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍