കോടിയേരിയുടെ പരസ്യപ്രഖ്യാപനം നിയമവാഴ്ചയോടുള്ള വെല്ലുവിളി; അക്രമത്തിന് ആഹ്വാനം ചെയ്ത കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് സുധീരന്‍

തിങ്കള്‍, 25 ജൂലൈ 2016 (10:18 IST)
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ വിവാദപ്രസംഗത്തിന് എതിരെ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ബി ജെ പി - ആര്‍ എസ് എസ് അക്രമങ്ങള്‍ക്ക് എതിരെ പാര്‍ട്ടി അണികള്‍ ജാഗ്രത പാലിക്കണമെന്നും ആക്രമിക്കാന്‍ വരുന്നവര്‍ വന്നതുപോലെ തിരിച്ചുപോകാന്‍ പാടില്ലെന്നും കോടിയേരി പ്രസംഗിച്ചിരുന്നു. ഇതിനെതിരെയാണ് സുധീരന്‍ രംഗത്തെത്തിയത്.
 
അക്രമം നടത്തണമെന്ന കോടിയേരിയുടെ പരസ്യമായ പ്രഖ്യാപനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. നിയമം കൈയിലെടുക്കാനും അക്രമം നടത്താനും പരസ്യമായി ആഹ്വാനം ചെയ്ത കോടിയേരിക്കെതിരെ കേസ് എടുക്കണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ വി എം സുധീരന്‍ ആവശ്യപ്പെട്ടു.
 
വയലിലെ പണിക്ക് വരമ്പത്തു തന്നെ കൂലി കിട്ടുമെന്ന് ആര്‍ എസ് എസ് മനസ്സിലാക്കണം. സമാധാനമാണ് സി പി എം പിന്തുടരുന്നത്. എന്നാല്‍, ആക്രമിക്കാന്‍ വന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കാന്‍ പറ്റില്ലെ എന്നിങ്ങനെയായിരുന്നു കോടിയേരിയുടെ പ്രസംഗം. കഴിഞ്ഞദിവസം പയ്യന്നൂരില്‍ നടന്ന ചടങ്ങിലായിരുന്നു കോടിയേരിയുടെ പ്രസംഗം.

വെബ്ദുനിയ വായിക്കുക