തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വാക്‌സിനേഷന്‍ നടക്കുന്നത് 11 കേന്ദ്രങ്ങളില്‍; വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഫോട്ടോ, വിഡിയോഗ്രഫി അനുവദിക്കില്ല

ശ്രീനു എസ്

ശനി, 16 ജനുവരി 2021 (07:48 IST)
ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ നടക്കുന്ന 11 കേന്ദ്രങ്ങളിലും ശുചിത്വവും സുരക്ഷാ പ്രോട്ടോക്കോളും കര്‍ശനമായി നടപ്പാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും പ്രോട്ടോക്കോളും കര്‍ശനമായി പാലിച്ചാകും നടപടിക്രമമെന്നും കളക്ടര്‍ പറഞ്ഞു. 
 
ഇന്നു രാവിലെ 10:30നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കോവിഡ് വാക്സിനേഷന്‍ പരിപാടി ഓണ്‍ലൈനിലൂടെ ഉദ്ഘാടനംചെയ്ത ശേഷമാകും ജില്ലയില്‍ വാക്സിനേഷന്‍ ആരംഭിക്കുക. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോള്‍ഡ് ചെയിന്‍, ബയോമെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. വാക്‌സിനേഷനു ശേഷം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ഉപയോഗിക്കാന്‍ ആംബുലന്‍സ് അടക്കമുള്ള മുന്‍കരുതലുകളുമെടുത്തിട്ടുണ്ട്.  
 
വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ സ്ഥലം, കാത്തിരിപ്പ് കേന്ദ്രം, കുത്തിവെപ്പ് മുറി, നിരീക്ഷണ മുറി എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ ടീമിലെ അംഗങ്ങളും ചുമതലയുള്ള ഉദ്യോഗസ്ഥരും ഗുണഭോക്താവും ഒഴികെ ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ല. സ്ഥാപനത്തിലെ അഡ്മിനിസ്ട്രേഷന്‍ സ്റ്റാഫുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിഐപികള്‍ക്കും ഇതു ബാധകമായിരിക്കും.
 
വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഫോട്ടോ, വിഡിയോഗ്രഫി അനുവദിക്കില്ല. ഗുണഭോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാന്‍ രജിസ്ട്രേഷന്‍ നടത്തുന്ന സ്ഥലത്ത് ഉള്‍പ്പെടെ ഫോട്ടോ, വിഡിയോഗ്രഫി മൊബൈല്‍ ഫോണില്‍ പോലും എടുക്കാന്‍ അനുവദിക്കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍