ശ്രീകൃഷ്ണ ജയന്തിയല്ല, സിപിഎം ആഘോഷിക്കുന്നത് ചട്ടമ്പിസ്വാമി ജയന്തി; സംഭവിച്ച അബദ്ധം തിരിച്ചറിയാതെ പാര്‍ട്ടി നേതൃത്വം

വ്യാഴം, 18 ഓഗസ്റ്റ് 2016 (08:11 IST)
ഇത്തവണ ശ്രീകൃഷ്ണ ജയന്തി ആഘോഷം വേണ്ടെന്ന് സിപിഎം തീരുമാനം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീകൃഷ്ണ ജയന്തിക്ക് പകരം ചട്ടമ്പിസ്വാമിജയന്തി ആഘോഷിക്കുമെന്ന് സിപിഎം തീരുമാനിച്ചത് രണ്ട് ജയന്തികളും ഒരേ ദിനത്തില്‍ വരുന്നത് ഈവര്‍ഷം മാത്രമാണെന്ന സത്യം അറിയാതെ.
 
ആഗസ്റ്റ് 24 ഭരണിനാളിലാണ് ഈവര്‍ഷത്തെ ശ്രീകൃഷ്ണജയന്തി. ഭഗവാന്‍ കൃഷ്ണന്റെ ജനനം അഷ്ടമിരോഹിണി നാളില്‍ അര്‍ധരാത്രിയാണ്. തിഥിയനുസരിച്ച് ഇത്തവണ ഭരണിനാളില്‍ അര്‍ധരാത്രിയാണ് അഷ്ടമി വരുന്നത്. ഇതുകൊണ്ടാണ് 24 നു തന്നെ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത്. എന്നാണോ അഷ്ടമി അര്‍ധരാത്രിയില്‍ വരുന്നത് അന്നാണ് ശ്രീകൃഷ്ണജയന്തി ആഘോഷിച്ചുപോരുന്നത്.
 
സെപ്തംബര്‍ 25 നാണ് ഇംഗ്ലീഷ് കലണ്ടര്‍പ്രകാരം ചട്ടമ്പിസ്വാമി ജയന്തി. ഈ ദിനം സര്‍ക്കാര്‍ ജീവകാരുണ്യദിനമായി ആചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കുറി സ്വാമികളുടെ ജന്മനക്ഷത്രമായ ഭരണി വരുന്നത് 24 നാണ്. ഇക്കാരണത്താലാണ് ശ്രീകൃഷ്ണജയന്തിയും ചട്ടമ്പിസ്വാമിജയന്തിയും ഒരേ ദിനത്തിലായത്.
 
ഇത് ഈവര്‍ഷത്തെ മാത്രം പ്രത്യേകതയാണ്. രണ്ട് ജയന്തികളും ഇതുപോലെ ഒത്തുവരാന്‍ ഇനി 11 വര്‍ഷമെങ്കിലും കാത്തിരിക്കണമെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. ഇക്കാര്യമറിയാതെ എല്ലാവര്‍ഷവും രണ്ട് ജയന്തികളും ഒരേ ദിവസമായിരിക്കുമെന്ന തെറ്റിദ്ധാരണയിലാണ് ശ്രീകൃഷ്ണജയന്തിക്ക് പകരം ചട്ടമ്പിസ്വാമി ജയന്തി ആഘോഷിക്കാമെന്ന തീരുമാനത്തില്‍ സിപിഎം എത്തിച്ചേര്‍ന്നത്.
 
കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണ ജയന്തിയ്ക്ക് ബാലഗോകുലം ഘോഷയാത്രക്ക് പകരമായി ബാലസംഘം ഘോഷയാത്ര സംഘടിപ്പിച്ചത് ഏറെ വിവാദമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ശ്രീകൃഷ്ണ ജയന്തിയ്ക്ക് പകരം ജാതി-മത-വര്‍ഗീയ ശക്തികള്‍ക്ക് എതിരെ ആഗസ്റ്റ് 24ന് ചട്ടമ്പിസ്വാമി ദിനാചരണത്തിന്റെ ഭാഗമായി സിപിഎം നവോത്ഥാന ഘോഷയാത്ര നടത്തും. 

വെബ്ദുനിയ വായിക്കുക