ശാന്തിഗിരിയില്‍ പൂര്‍ണകുംഭമേള നാളെ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (11:49 IST)
Shanthigiri
നവപൂജിതം ആഘോഷങ്ങളുടെ സമര്‍പ്പണമായി നാളെ ശാന്തിഗിരി ആശ്രമത്തില്‍ പൂര്‍ണകുംഭമേള നടക്കും. ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ആത്മീയ അവസ്ഥാ പൂര്‍ത്തീകരണം നടന്ന 1973 കന്നി 4 നെ അനുസ്മരിച്ചുകൊണ്ടുള്ള ചടങ്ങാണ് പൂര്‍ണകുംഭമേള. താമരപര്‍ണ്ണശാലയില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരതനം ജ്ഞാന തപസ്വിയും ചേര്‍ന്ന് ആശ്രമകുംഭം നിറച്ചതോടെ ഇത്തവണത്തെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് തുടക്കമായി.
 
നാളെ രാവിലെ 5 ന് ആരാധനയും സന്യാസിസംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയും നടക്കും. 6 ന് ധ്വജം ഉയര്‍ത്തും. 7 മണി മുതല്‍ പുഷ്പസമര്‍പ്പണവും 11 ന് ഗുരുദര്‍ശനവും  ഉണ്ടാകും.  വൈകുന്നേരം നാലിന്  കുംഭഘോഷയാത്ര. തുടര്‍ന്ന് സത്സംഗം. രാത്രി 9 ന് വിശ്വസംസ്‌കൃതി കലാരംഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍.
 
സമാനതകളില്ലാത്ത ഒരാഘോഷമാണ് ശാന്തിഗിരിയിലെ കുംഭമേള. ഭക്തിനിര്‍ഭരവും വ്രതനിഷ്ഠവുമായ ആചരണം പുണ്യവും കര്‍മ്മപ്രാപ്തിയും നല്‍കുമെന്നാണ് വിശ്വാസം.  ശുഭ്രവസ്ത്രധാരികളായി വ്രതനിഷ്ഠയോടെ എത്തുന്ന ആയിരകണക്കിന് ഗുരുഭക്തര്‍ വെളളിയാഴ്ച  വൈകിട്ട് നടക്കുന്ന കുംഭഘോഷയാത്രയില്‍ പങ്കെടുക്കും. മണ്‍കുടങ്ങളില്‍  ഔഷധങ്ങളും  സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ തീര്‍ത്ഥം നിറച്ച്, പീതവസ്ത്രം കൊണ്ട് പൊതിഞ്ഞ് നാളീകേരവും  മാവിലയും വെച്ച് പുഷ്പങ്ങളാല്‍ അലങ്കരിച്ചാണ് കുംഭങ്ങള്‍ തയ്യാറാക്കുന്നത്. ഇത് പ്രാര്‍ത്ഥാനാപൂര്‍വം ശിരസ്സിലേറ്റി ഭക്തര്‍  ആശ്രമസമുച്ചയം വലം വച്ച്  പ്രാര്‍ത്ഥിക്കും. തുടര്‍ന്ന് കുംഭങ്ങള്‍ ഗുരുപാദത്തില്‍ സമര്‍പ്പിക്കും. കുംഭം എടുക്കാന്‍ കഴിവില്ലാത്ത നിലയില്‍ രോഗഗ്രസ്തനായ ഒരു കുടുംബാംഗത്തിനുവേണ്ടി കുടുംബത്തിലെ മറ്റൊരാള്‍ക്ക് വ്രതം  നോറ്റ് കുംഭം എടുക്കാവുന്നതാണ്. കുംഭം എടുക്കുന്നവര്‍ക്ക്  ഏഴു ദിവസത്തെ വ്രതവും മുത്തുക്കുട എടുക്കുന്നവര്‍ക്ക് ഒരു ദിവസത്തെ വ്രതവുമാണ് കല്പിച്ചിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള ഗുരുഭക്തര്‍ അണിനിരക്കുന്ന കുംഭമേളയ്ക്ക് പഞ്ചവാദ്യവും മുത്തുക്കുടകളും അകമ്പടിയാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍