സരിതയുടെ ആരോപണത്തിന് പിന്നില്‍ ബാര്‍ മുതലാളിമാരും സാമ്പത്തിക ശക്തികളും; ലക്ഷ്യം യുഡിഎഫിന്‍റെ സാധ്യതകൾ ഇല്ലാതാക്കാന്‍- മുഖ്യമന്ത്രി

തിങ്കള്‍, 4 ഏപ്രില്‍ 2016 (12:07 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ സാധ്യതകൾ ഇല്ലാതാക്കാനുള്ള നീക്കമാണ് സോളാര്‍ തട്ടിപ്പ് കേസിലെ സരിത എസ് നായര്‍ പുതിയതായി നടത്തിയ ആരോപണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇപ്പോൾ ഇത്തരത്തിൽ ഒരു കത്ത് വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. കത്തിന് പിന്നിൽ സാമ്പത്തിക ശക്തികളും ബാര്‍ ഉടമകളുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാമെങ്കിലും സരിതയുടെ ആക്ഷേപം തന്നെ അത്ഭുതപ്പെടുത്തി. ആരോപണത്തിനെതിരെ നിയമനടപടി ആലോചിക്കും. രാഷ്ട്രീയമായി യുഡിഎഫിനെ തോൽപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന വൻ സാമ്പത്തിക ശക്തിക്ക് ഇതുമായി ബന്ധമുണ്ട്. ആരോപണവും യാഥാര്‍ഥ്യവും തമ്മിലുള്ള ബന്ധമാണ് ജനം നോക്കുന്നത്. ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും ശരിയുണ്ടെങ്കില്‍ ഗുരുതരമായ സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സരിതയുടെ ആരോപണങ്ങൾ മുമ്പും വന്നപ്പോഴാണ് കേരളത്തിൽ ഉപതെരഞ്ഞെടുപ്പുകൾ നടന്നത്. എന്നിട്ടും സർക്കാർ അതിലൊക്കെ വിജയിച്ചു. ആരോപണം ജനം വിശ്വസിക്കുന്നില്ല എന്നതിന് തെളിവാണത്. ആരോപണവും യാഥാർത്ഥ്യവും രണ്ടാണ്. സോളാർ കമ്മിഷന് മുന്പാകെ ഹാജരായ തന്നോട് സരിതയുടെ അഭിഭാഷകൻ പോലും ഇതേക്കുറിച്ച് ചോദിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക