വീട്ടമ്മയെ കൊലപ്പെടുത്തി ‌വീപ്പയ്ക്കുള്ളിലാക്കി കോണ്‍‌ക്രീറ്റ് ചെയ്തത് മകളുടെ കാമുകന്‍

ബുധന്‍, 14 മാര്‍ച്ച് 2018 (16:21 IST)
കൊച്ചിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത് കായലിലെറിഞ്ഞത് മകളുടെ കാമുകന്‍. കൊല്ലപ്പെട്ട ശകുന്തളയുടെ മകളുടെ കാമുകനായ തൃപ്പൂണിത്തുറ സ്വദേശി സജിത്താണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ശകുന്തളയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കകം സജിത്തിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
 
ശകുന്തളയുടെ മൃതദേഹം വീപ്പയിലാക്കി മറവുചെയ്യാന്‍ ഒരു സുഹൃത്തിന്‍റെ സഹായം ലഭിച്ചിരുന്നു. ഈ സുഹൃത്തിനെ പൊലീസ് തിരിച്ചറിയുകയും അയാളില്‍ നിന്ന് അന്വേഷണം സജിത്തിലേക്ക് എത്തുകയുമായിരുന്നു. എന്നാല്‍ അതിനോടകം തന്നെ സജിത്തും മരിച്ചു.
 
ശകുന്തളയെ 2016 സെപ്റ്റംബറിലാണ് കാണാതായത്. മൃതദേഹം ലഭിക്കുന്നത് ഈ വര്‍ഷം ജനുവരിയിലും. വീപ്പയ്ക്കുള്ളില്‍ തലകീഴായി ഇരുത്തി കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. വീപ്പ പൊട്ടിച്ചാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്.
 
അസ്ഥികൂടം മാത്രമായിരുന്നു വീപ്പയ്ക്കുള്ളില്‍ അവശേഷിച്ചത്. മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍‌ക്രീറ്റ് ചെയ്ത് കായലിലെ ചെളിക്കുള്ളില്‍ താഴ്ത്തുകയായിരുന്നു. കായല്‍ക്കരയില്‍ മതില്‍ പണിയുന്നതിനായി മണ്ണുമാന്തിയുപയോഗിച്ച് ചെളി കോരിയപ്പോഴാണ് വീപ്പയും കരയിലെത്തിയത്. പിന്നീട് നടത്തിയ അന്വേഷണമാണ് നാടിനെ നടുക്കിയ കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്.
 
ശകുന്തളയുടെ കൊലപാതകം തെളിയുമെന്നും അന്വേഷണം തന്നിലേക്കെത്തുമെന്നും മനസിലാക്കി സജിത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍