‘പ്ലാന്‍ ബി’യില്‍ കുടുങ്ങി സമരനേതാവ്; രാഹുല്‍ ഈശ്വര്‍ അറസ്‌റ്റില്‍ - പൊലീസ് എത്തിയത് കൊച്ചിയില്‍ നിന്ന്

ഞായര്‍, 28 ഒക്‌ടോബര്‍ 2018 (10:51 IST)
ശബരിമലയിൽ യുവതീ പ്രവേശനം തടയാന്‍ പദ്ധതികളൊരുക്കിയ അയ്യപ്പധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വര്‍ അറസ്റ്റില്‍. കൊച്ചി പൊലീസ് തിരുവനന്തപുരത്ത് എത്തിയാണ് അറസ്‌റ്റ് നടപടികള്‍ സ്വീകരിച്ചത്.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

തിരുവനന്തപുരം നന്ദാവനത്തുള്ള ഫ്ലാറ്റിലെത്തിയാണ് പൊലീസ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്‌തത്. 

രാഹുലിനെ അറസ്‌റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട പൊലീസിലടക്കം വിവരങ്ങള്‍ കൈമാറിയിരുന്നു. ഐപിസി 117, 153, 118 ഇ എന്നീ സെക്‌ഷനുകൾ പ്രകാരമാണ് കേസ്.

നോട്ടീസ് അയച്ച് രാഹുലിനെ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യാനാണ് നേരത്തെ പൊലീസ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഈ ശ്രമം ഫലം കാണുമോ എന്ന സംശയം മുന്‍ നിര്‍ത്തിയാണ് കൊച്ചി പൊലീസ് തിരുവനന്തപുരത്ത് എത്തി രാഹുലിനെ അറസ്‌റ്റ് ചെയ്‌തത്.

ശബരിമലയിൽ യുവതീ പ്രവേശമുണ്ടായാൽ കൈമുറിച്ച് ചോരവീഴ്ത്തി അശുദ്ധമാക്കി നടയടയ്ക്കാൻ പദ്ധതിയുണ്ടായിരുന്നുവെന്നാണ് രാഹുല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. എറണാകുളം പ്രസ് ക്ലബിലെ പത്രസമ്മേളനത്തിനിടെയാണ് പ്രസ്‌താവന നടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍