Sona Eldhose suicide: പോയി ആത്മഹത്യ ചെയ്തോളു, വാട്സാപ്പ് ചാറ്റുകളിൽ മർദ്ദിച്ചതിൻ്റെ തെളിവും, വിദ്യാർഥിനിയുടെ മരണത്തിൽ ആൺസുഹൃത്ത് റമീസിനെ അറസ്റ്റ് ചെയ്തു

അഭിറാം മനോഹർ

തിങ്കള്‍, 11 ഓഗസ്റ്റ് 2025 (14:58 IST)
കോതമംഗലത്ത് ടിടിഐ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്തായ റമീസിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് റമീസിന്റെ അറസ്റ്റ്. സോന എല്‍ദോസിന്റെ മരണത്തില്‍ സുഹൃത്തായ റമീസ് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളടക്കമുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. സോനയെ മര്‍ദ്ദിച്ചതിനും ആത്മഹത്യ ചെയ്യാന്‍ പറഞ്ഞതിനുമുള്ള തെളിവുകളാണ് വാട്‌സാപ്പില്‍ നിന്നും ലഭിച്ചത്.
 
റമീസിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം, ശാരീരിക ഉപദ്രവം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു. റമീസിനെ നേരത്തെ അനാശാസ്യത്തിന് ലോഡ്ജില്‍ നിന്നും ലഹരി കൈവെച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതറിഞ്ഞതിന് ശേഷമാണ് മതം മാറാനുള്ള തീരുമാനത്തില്‍ നിന്നും സോന പിന്മാറിയതെന്നും എന്നാല്‍ മതം മാറണമെന്ന് പറഞ്ഞ് റമീസും റമീസിന്റെ കുടുംബവും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് സോനയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.
 
ആത്മഹത്യാക്കുറിപ്പിലാണ് സോന റമീസിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. രജിസ്റ്റര്‍ വിവാഹം ചെയ്യാമെന്ന് ധരിപ്പിച്ച് സോനയെ റമീസ് വീട്ടില്‍ കൊണ്ടുപോവുകയും വീട്ടില്‍ പൂട്ടിയിട്ട് റമീസും വീട്ടുകാരും മതം മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.റമീസിന്റെ വാപ്പയും ഉമ്മയും പെങ്ങളും കൂട്ടുകാരും അവിടെയുണ്ടായിരുന്നുവെന്നാണ് സോനയുടെ ബന്ധുക്കള്‍ പറയുന്നത്.
 
 മൂവാറ്റുപുഴ ഗവഃ ടിടിഐ വിദ്യാര്‍ഥിനിയാണ് മരിച്ച സോന. അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സോനയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സോനയുടെ ആത്മഹത്യാക്കുറിപ്പില്‍ ആണ്‍സുഹൃത്തായ റമീസിനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍