പൊങ്കാല: സമർപ്പണത്തിന്റെ ആത്മീയ രൂപം; വ്രതാനുഷ്ഠാനങ്ങളും ആചാര രീതികളും എന്തെല്ലാം?

അഭിറാം മനോഹർ

ചൊവ്വ, 3 മാര്‍ച്ച് 2026 (10:09 IST)
കേരളത്തിന്റെ ആത്മീയ പൈതൃകത്തില്‍ അതുല്യ സ്ഥാനമുള്ള ആചാരമാണ് പൊങ്കാല. പ്രത്യേകിച്ച് ആറ്റുകാല്‍ ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ട മഹോത്സവം ഏഷ്യയില്‍ തന്നെ ഏറ്റവും സ്ത്രീകള്‍ ഒരുമിച്ച് അണിനിരക്കുന്ന ആരാധനാചടങ്ങാണ്.ഭഗവതി ആരാധനയുടെ ഭാഗമായി സ്ത്രീകള്‍ ഒരുമിച്ച് ചേര്‍ന്ന് ഒരുക്കുന്ന നൈവേദ്യമാണ് 'പൊങ്കാല'. സമര്‍പ്പണവും വിശ്വാസവും ഏകോപിപ്പിക്കുന്ന ഈ ചടങ്ങ് ആത്മശുദ്ധിയുടെയും മോക്ഷപ്രാപ്തിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാല്‍ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ടയായ ആറ്റുകാലമ്മ. കണ്ണകി,അന്നപൂര്‍ണേശ്വരി എന്നീ ഭാഗങ്ങളിലും ദേവിയെ ഭക്തര്‍ സങ്കല്‍പ്പിക്കുന്നു.
 
പൊങ്കാലയ്ക്കു മുന്നോടിയായി ഭക്തര്‍ സാധാരണയായി കുറഞ്ഞത് ഒരു ആഴ്ചയെങ്കിലും വ്രതം അനുഷ്ഠിക്കുന്നു. ഈ കാലയളവില്‍ ശരീര-മനശുദ്ധിക്ക് പ്രാധാന്യം നല്‍കുന്നു. പിബ്ജാലയ്ക്ക് 8 ദിവസം മുന്‍പ് അതായത് കാര്‍ത്തിക നാളില്‍ ആരംഭിക്കുന്ന ആഘോഷങ്ങള്‍ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. പൊങ്കാലയിട്ടാല്‍ ആപത്തുകള്‍ ഒഴിഞ്ഞുനില്‍ക്കുമെന്നും ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും മോക്ഷം ലഭിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.
 
 
പൊങ്കാലയ്ക്കായി ഭക്തര്‍ പുതുതായി നിര്‍മ്മിച്ച മണ്‍കലം ഉപയോഗിക്കുന്നു. പൊങ്കാലയ്ക്ക് മുന്‍പ് ഭക്തര്‍ ക്ഷേത്രദര്‍ശനം നടത്തുകയും പൊങ്കാല ഇടുന്നതിന് അനുവാദം ചോദിക്കുകയും ചെയ്യും. പൊങ്കാല അടുപ്പിന് സമീപം ഗണപതിയെ വെയ്ക്കുക എന്ന ചടങ്ങുമുണ്ട്.  അരി, ശര്‍ക്കര, തേങ്ങ എന്നിവ ചേര്‍ത്ത് ഒരുക്കുന്ന പൊങ്കാല നൈവേദ്യം വിശുദ്ധതയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. 
 
പൊങ്കാല തയ്യാറാക്കിയ ശേഷം ക്ഷേത്രത്തില്‍ നിവേദ്യം അര്‍പ്പിച്ചശേഷമാണ് ഭക്തര്‍ അത് പ്രസാദമായി സ്വീകരിക്കുന്നത്. ഈ പ്രക്രിയ സമര്‍പ്പണത്തിന്റെ പൂര്‍ണതയെയാണ് സൂചിപ്പിക്കുന്നത്. പൊങ്കാല അടുപ്പില്‍ തീ കത്തിച്ചതിന് ശേഷം മാത്രമെ ജലപാനം പാടുള്ളു എന്നാണ് വിശ്വാസം. നിവേദ്യം തയ്യാറായതിന് ശേഷമെ ആഹാരം കഴിക്കാവു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍