‘സീറ്റ് കൈമാറിയതില്‍ അട്ടിമറിയും നിഗൂഢതയും’; ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിച്ച് സുധീരന്‍

ശനി, 9 ജൂണ്‍ 2018 (14:03 IST)
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് (എം) നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം  കോണ്‍ഗ്രസില്‍ കത്തിക്കയറുന്നു.

കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഒഴിവാക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് കോൺഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ പറഞ്ഞു. സീറ്റ് കൈമാറിയതില്‍ അട്ടിമറിയും നിഗൂഢതയുമുണ്ട്. കോൺഗ്രസ് ദുർബലമായിട്ട് മുന്നണി എങ്ങനെയാണ് ശക്തിപ്പെടുകയെന്നും അദ്ദേഹം ചോദിച്ചു.

സീറ്റ് മാണി വിഭാഗത്തിന് നൽകാനുള്ള തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തതാണെന്ന കെപിസിസി പ്രസിഡന്റ് എംഎം ഹസന്റെ വാദം അടിസ്ഥാനരഹിതമാണ്. പാർട്ടിയുടെ ഒരു ഫോറത്തിലും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. ആർഎ​സ്പിയെ യുഡിഎഫിൽ ഉൾപ്പെടുത്തിയ നിരവധി തവണ ചർച്ചകൾ നടത്തിയിട്ടാണ്. അത്തരമൊരു രീതി ഇവിടെ ഉണ്ടായിട്ടില്ല. ഇത്തരം തീരുമാനങ്ങൾ ഭാവിയിലെങ്കിലും എടുക്കാതിരിക്കാൻ നേതൃത്വം ശ്രദ്ധിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

കോൺഗ്രസിന്റെ ഈ പാളിയ തീരുമാനം കൊണ്ട് യുപിഎയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാകാൻ പോകുന്നത്. കോൺഗ്രസിനും യുപിഎയ്ക്കും ഉണ്ടാകുന്ന നഷ്ടം ഗൗരവമായി കണക്കിലെടുത്ത് കേരളാ കോൺഗ്രസ് പുനരാലോചന നടത്തണമെന്നും സുധീരൻ കൂട്ടിച്ചേര്‍ത്തു.

കരുണാകരനെതിരെ ഗ്രൂപ്പ് യുദ്ധം നടത്തിയത് ഉമ്മന്‍ചാണ്ടി മറക്കരുത്. 1994ല്‍ ഉമ്മന്‍ചാണ്ടി ചെയ്ത് കാര്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. എല്ലാവരും സ്വയം പരിശോധന നടത്തുന്നത് നല്ലതാണെന്നും സുധീരന്‍ പറഞ്ഞു. യുഡിഎഫിൽ നിന്നും വിട്ടുപോയ ശേഷം മാണി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ നടത്തിയ ആക്ഷേപങ്ങൾക്ക് അദ്ദേഹം ഖേദം പ്രകടിപ്പിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റായിരിക്കെ തനിക്കെതിരെ നീങ്ങിയവരാണ് ഇപ്പോള്‍ അണികളെ അവഗണിക്കുന്നത്. മുന്‍ മുഖ്യമന്ത്രിക്കെതിരെ കൊട്ടാരവിപ്ലവം നടത്തിയവര്‍ പഴയ ചരിത്രം ഓര്‍മ്മിക്കണമെന്ന് സുധീരന്‍ ഓര്‍മ്മിപ്പിക്കുന്നു. സ്വയം പരിശോധന നടത്തുന്നത് നന്നായിരിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍