“കാശുള്ളവർ രക്ഷപ്പെട്ടു പോകും, ഞാനൊക്കെ ഇങ്ങനെ കിടക്കും”; വിചാരണയില്‍ ആശങ്ക പ്രകടിപ്പിച്ച് പള്‍സര്‍ സുനി

ബുധന്‍, 7 ഫെബ്രുവരി 2018 (12:27 IST)
കാശുള്ളവർ കേസിൽ നിന്ന് രക്ഷപെടുമെന്ന് കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാർ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സുനിൽ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

“ കാശുള്ളവന്‍ കേസില്‍ നിന്നും രക്ഷപെപട്ടു പോകും. ഞാനൊക്കെ ഇങ്ങനെ കിടക്കും. അങ്ങനെയാണ് തന്റെ തോന്നല്‍. കേസില്‍ ഇപ്പോള്‍ താന്‍ മാത്രമായി ”- എന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ നീതിപൂർവമായ വിചാരണ നടക്കുമോ എന്ന ചോദ്യത്തിനായിരുന്നു സുനിയുടെ മറുപടി.

അതേസമയം, കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളി.

ദൃശ്യങ്ങൾ ദിലീപിന് കൈമാറിയാൽ പ്രചരിക്കാൻ സാധ്യതയുണ്ടെന്നും ഇരയായ നടിക്ക് ഭീഷണിയാണെന്നുമുള്ള പ്രോസിക്യൂഷന്‍റെ ശക്തമായ വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്.

കേസിലെ പ്രതികളുടെ വിചാരണ എറണാകുളം സെഷൻസ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. കുറ്റപത്രത്തിനൊപ്പം പൊലീസ് സമർപ്പിച്ചവയിൽ ഗൗരവ സ്വഭാവമുള്ള ചില രേഖകൾ ഒഴികെ മറ്റുള്ളവ പ്രതിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സുരക്ഷയ്ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയാണ്. കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍