ആര്‍എസ്എസിന്റെ സ്വാധീനഫലമായി കേന്ദ്രം സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ റദ്ദാക്കുകയാണെന്ന് മുഖ്യമന്ത്രി; ബിജെപിക്കെതിരായ ബദലില്‍ കോണ്‍ഗ്രസിനൊപ്പം ചേരില്ല

വെള്ളി, 29 ഡിസം‌ബര്‍ 2017 (12:39 IST)
ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വന്‍ പ്രചാരണമാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാര കേന്ദ്രീകരണത്തിനായുള്ള ശ്രമങ്ങളാണ് ആര്‍.എസ്.എസ് നടത്തുന്നത്. ഇത്തരത്തിലുള്ള സംഘപരിവാര്‍ നേതൃത്വത്തിന്റെ സ്വാധീനഫലമായി കേന്ദ്രം, സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട പല അവകാശങ്ങളും റദ്ദാക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
 
കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമെതിരായുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് കേന്ദ്രം നടപ്പാക്കിയ നോട്ട് നിരോധനം. ഇത് പോലെ തന്നെയാണ് ജി.എസ്.ടിയും നടപ്പാക്കിയത്. തല്‍ഫലമായി സമ്പദ് രംഗത്ത് വലിയ ആഘാതമുണ്ടായെന്നും പാലക്കാട് സി.പി.എം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
 
ബി.ജെ.പിക്കെതിരായ ബദലില്‍ കോണ്‍ഗ്രസിനൊപ്പം കൂട്ടുകൂടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കര്‍ഷകര്‍ക്ക് താങ്ങുവില കൊടുക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ബി.ജെ.പി ചെയ്തത് കാര്‍ഷിക സബ്‌സിഡി വെട്ടിക്കുറക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര നയങ്ങള്‍ക്കെതിരെ രാജ്യത്താകമാനം കര്‍ഷക പ്രക്ഷോഭമാണ് അരങ്ങേറിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍