നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, ആകാംക്ഷയുണർത്തി ജോര്‍ജും രാജഗോപാലും

വെള്ളി, 3 ജൂണ്‍ 2016 (09:24 IST)
പതിനാലാം നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ ഒമ്പതിനാണ് സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ആരംഭിച്ചത്. രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്. ഭരണപക്ഷത്തുനിന്നുള്ള പി ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ ആകുമെന്നുറപ്പാണെങ്കിലും കുന്നത്തുനാട് എംഎല്‍എ വിപി സജീന്ദ്രനെ മത്സരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചതോടെയാണ് മത്സരമുണ്ടായത്.

91 അംഗങ്ങളുള്ള ഭരണപക്ഷത്തു നിന്ന് പി ശ്രീരാമകൃഷ്ണൻ തന്നെ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെടുമെന്ന് വ്യക്തമാണ്. രണ്ടു ബൂത്തുകളിലായിട്ട് അംഗങ്ങള്‍ക്ക് വോട്ട് ചെയ്‌തത്. ഫലപ്രഖ്യാപനത്തിനു ശേഷം പുതിയ സ്പീക്കര്‍ ചുമതലയേല്‍ക്കും. ബിജെപിയുടെ ഒ രാജഗോപാല്‍ സ്‌പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് വാര്‍ത്തകള്‍ വന്നുവെങ്കിലും അദ്ദേഹം വോട്ട് ചെയ്‌തു. അതേസമയം, സ്വതന്ത്രനായ പിസി ജോർജിന്റെ വോട്ട് എങ്ങോട്ട് പോകുന്നു എന്നതാണ് ഏവരിലും കൗതുകമുയർത്തുന്നത്.

രാജ ഗോപാലിന്റെയും ജോര്‍ജിന്റെയും വോട്ട് യുഡിഎഫ് തേടില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. അതേസമയം, വ്യക്തിയെ നോക്കി വോട്ട് ചെയ്യുമെന്ന് രാജ ഗോപാല്‍ പറഞ്ഞു. ഭരണപക്ഷത്ത് 91 എംഎല്‍എമാര്‍ ഉള്ള സാഹചര്യത്തില്‍ ഇവരുടെ നിലപാട് നിര്‍ണായകമല്ല.

വെബ്ദുനിയ വായിക്കുക