പരവൂർ വെടിക്കെട്ട് ദുരന്തം; കുറ്റപത്രം സമർപ്പിച്ചില്ല, മുഴുവൻ പ്രതികൾക്കും ജാമ്യം

തിങ്കള്‍, 11 ജൂലൈ 2016 (15:54 IST)
കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ അന്വേഷണ സംഘത്തിന് പറ്റിയ വീഴ്ചയാണ് പ്രതികൾക്ക് സഹായകമായത്. കേരളം വിട്ട് പോകാതിരിക്കുക, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുക എന്നീ ഉപാധികളോടെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. 
 
100 ലധികം ആൾക്കാരുടെ മരണത്തിന് ഇടയാക്കുകയും നറവധി പേർക്ക് പരുക്കുകൾ ഏൽക്കുകയും ചെയ്ത കേസിലാണ് പൊലീസിന്റെ ഈ വീഴ്ച. കേസ് ഇന്ന് പരിഗണിക്കവെയാണ് 
41 പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് പേര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 
 
ഇക്കഴിഞ്ഞ ഏപ്രിൽ 10നായിരുന്നു നാടിനെ നടുക്കിയ വെടിക്കെട്ട് ദുരന്തം നടന്നത്. ദുരന്തത്തിന്റെ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനും പൊലീസിനും ആണെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ നേരത്തേ വാദിച്ചത്. എന്നാല്‍ പൊലീസിന്റെയും ജില്ലാ ഭരണകൂടുത്തിന്റെയും തലയില്‍ കുറ്റം കെട്ടിവയ്ക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞിരുന്നു. വെടിക്കെട്ട് നടന്ന സ്ഥലത്ത് പൊലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്നും ക്ഷേത്രം ഭാരവാഹികള്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.

വെബ്ദുനിയ വായിക്കുക