വിദ്യാഭ്യാസമന്ത്രിയ്ക്ക് 10 മിനിട്ട് സഹനശക്തി കാണിക്കാമായിരുന്നു, എസ് എഫ് ഐയ്ക്ക് വേണ്ടിയാണ് അദ്ദേഹം ഇറങ്ങിപ്പോയത്: പന്ന്യൻ രവീന്ദ്രൻ

ഞായര്‍, 5 ഫെബ്രുവരി 2017 (14:35 IST)
ലോ അക്കാദമി വിഷയത്തിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ രംഗത്ത്. സമരത്തില്‍ വിദ്യാര്‍ഥി സംഘടനകളുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പന്ന്യൻ രവീന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.
 
വിദ്യാഭ്യാസമന്ത്രി ചര്‍ച്ചയില്‍ 10 മിനിറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കില്‍ സമരം ഇന്നലെ തീരുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അടിയന്തരമായി വിദ്യാഭ്യാസമന്ത്രി വീണ്ടും പ്രശ്‌നത്തില്‍ ഇടപെടണം. പാദസേവ നടത്തുന്നത് ശരിയല്ല. ചര്‍ച്ചയില്‍ നിന്നും മന്ത്രി ഇറങ്ങിപ്പോയത് ശരിയല്ലെന്നും സി പി ഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. 
 
ചുളുവിദ്യകൊണ്ട് സമരം തീരില്ല. എസ്എഫ്‌ഐയുടെ ഈഗോയ്ക്ക് അനുസരിച്ച് സമരം തീര്‍ക്കാനാവില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. മാനെജ്‌മെന്റ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ തയ്യാറായപ്പോള്‍ ഒരു വിദ്യാര്‍ത്ഥി സംഘടന ചര്‍ച്ച വഴിതിരിച്ചുവിടുകയാണ് ഉണ്ടായതെന്നും പന്ന്യന്‍ എസ് എഫ്‌ ഐയെ കുറ്റപ്പെടുത്തി. എസ് എഫ്‌ ഐയുടെ ഈഗോ അനുസരിച്ച് സമരം തീര്‍ക്കാന്‍ പറ്റില്ല. കേരളം എല്ലാം കാണുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക