യുഡിഎഫ് കോട്ടകള്‍ പിടിച്ചെടുത്ത് കാപ്പന്‍; യുഡിഎഫിന് ആശ്വാസമായി പാലായും മുത്തോലിയും

മെര്‍ലിന്‍ സാമുവല്‍

വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (12:13 IST)
പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനെ തുണച്ചത് യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങള്‍. പരമ്പരാഗതമായി യുഡിഎഫിനെ തുണച്ചിരുന്ന പഞ്ചായത്തുകള്‍ മാണി സി കാപ്പനൊപ്പം നിന്നതാണ് കേരളാ കോണ്‍ഗ്രസിനെയും (എം) കോണ്‍ഗ്രസിനെയും ഞെട്ടിച്ചത്.

വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ രാമപുരം, കടനാട് മേലുകാവ്, മൂന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍ എന്നീ പഞ്ചായത്തുകളിലെല്ലാം എല്‍ഡിഎഫ് ലീഡ് നേടി. അതേസമയം മുത്തോലി പഞ്ചായത്തിലും പാലായിലും   യുഡിഎഫ് ലീഡ് നേടി.

യുഡിഎഫിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന സ്ഥലമാണ് ഭരണങ്ങാനം, രാമപുരം, കടനാട് എന്നീ പഞ്ചായത്തുകള്‍ എല്‍ഡിഎഫിനെ തുണച്ചുവെന്നത് യുഡിഎഫിനെ ഞെട്ടിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെഎം മാണിക്ക് 180 വോട്ടിന്റെ ഭൂരിപക്ഷമാണ് രാമപുരത്തു ലഭിച്ചത്. എന്നാല്‍ ഇക്കുറി 700ലേറെ വോട്ടുകളുടെ ലീഡ് എല്‍ഡിഎഫിനു ലഭിച്ചു.

തുടക്കം മുതല്‍ നേരിയ ലീഡിന് മുന്നേറിയ മാണി സി.കാപ്പന്‍ ഓരോ ഘട്ടം കഴിയുന്തോറും ലീഡ് വര്‍ദ്ധിപ്പിച്ചു. എന്നാല്‍, ഒരു ഘട്ടത്തിലും ജോസ് ടോമിന് വ്യക്തമായ മേധാവിത്വം പുലര്‍ത്താന്‍ സാധിച്ചില്ല. രാമപുരത്തെ വോട്ട് ചോര്‍ച്ച പരിശോധിക്കുമെന്ന് തോമസ് ചാഴികാടന്‍ എംപി വ്യക്തമാക്കി കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍