ദേശീയ പാത തകരാര്‍; വീഴ്ച സമ്മതിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയും

രേണുക വേണു

വ്യാഴം, 29 മെയ് 2025 (15:16 IST)
National Highway - Kerala

ദേശീയ പാത നിര്‍മാണത്തിലെ തകരാര്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തില്‍ വീഴ്ച സമ്മതിച്ച് കേന്ദ്ര ഗതാഗതമന്ത്രാലയവും ദേശീയപാത അതോറിറ്റിയും. ഗതാഗതമന്ത്രാലയം സെക്രട്ടറി ഉമ ശങ്കര്‍ ദേശീയപാത നിര്‍മാണത്തില്‍ ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു. 
 
ടെന്‍ഡര്‍ വ്യവസ്ഥകളില്‍ അട്ടിമറി നടന്നതായി ഉമ ശങ്കര്‍ വെളിപ്പെടുത്തി. ഉപകരാറുകള്‍ 40% വരെ തുക കുറച്ചെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മ്മാണ പിഴവ് പരിശോധിക്കാന്‍ സി.എ.ജിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശീയ പാത അതോറിറ്റി ചെയര്‍മാന്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കേരളത്തിലെത്തി സംഭവസ്ഥലം സന്ദര്‍ശിക്കും. 
 
പാലക്കാട് ഐഐടി, ജിഎസ്‌ഐ, സിആര്‍ആര്‍ഐ എന്നിവയിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ മൂന്നംഗ സാങ്കേതിക വിദഗ്ധരുടെ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവരും റിപ്പോര്‍ട്ട് തയ്യാറാക്കും.
 
ദേശീയപാത അതോറിറ്റിക്കു വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. പുറത്തുവന്ന വിവരങ്ങള്‍ അതീവ ഗൗരവതരമെന്ന് യോഗം അവസാനിച്ച ശേഷം എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു. ഗുണമേന്മ പരിശോധിക്കാന്‍ ഉന്നത തല സാങ്കേതിക സംഘം നിലവിലില്ല എന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കരാറുകാരനു തന്നെയാണ് ഇതിന്റെ ഉത്തരവാദിത്തം. കരാറുകാരുടെ വീഴ്ചയും ഗൗരവകരമാണ്. സബ് കരാറുകള്‍ നല്‍കിയതില്‍ അഴിമതി ഉണ്ടെന്ന ആരോപണം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍