ഒമിക്രോൺ ജെ എൻ 1, എൽ എഫ് 7, എൻ ബി 1.8: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാൻ സാധ്യത

അഭിറാം മനോഹർ

വ്യാഴം, 22 മെയ് 2025 (13:33 IST)
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് കേസുകളില്‍ വലിയ തോതില്‍ വര്‍ധന വന്നതോടെ കേരളൗം കൊവിഡ് ഭീഷണിയിലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പടരുന്ന ഒമിക്രോണ്‍  ജെ എന്‍ 1, എല്‍ എഫ് 7, എന്‍ ബി 1.8 വകഭേദങ്ങള്‍ക്ക് വ്യാപന ശേഷി കൂടുതലാണ്. തീവ്രത കൂടുതലല്ലെങ്കിലും വ്യാപനം കൂടുന്നത് രോഗികളുടെ എണ്ണം ഉയര്‍ത്തും. മഴക്കാലമായതിനാല്‍ എലിപ്പനി, ഡെങ്കിപ്പനി കേസുകള്‍ കൂടി വരുന്നതിനാല്‍ കൊവിഡ് ഭീഷണി പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന ആശങ്കയിലാണ് സംസ്ഥാനം.
 
സ്വയം പ്രതിരോധമാണ് കൊവിഡിനെതിരായ പ്രധാനപ്പെട്ട കാര്യം. ജലദോഷം, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗങ്ങളുള്ളവരും പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.  സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി. 182 കൊവിഡ് കേസുകളാണ് മെയ് മാസത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താനും നിദേശം നല്‍കിയിട്ടുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍