അതിഥി തൊഴിലാളിയുടെ മരണം : ദമ്പതികൾ അറസ്റ്റിൽ

എ കെ ജെ അയ്യർ

ഞായര്‍, 5 മെയ് 2024 (15:08 IST)
പെരിന്തൽമണ്ണ: അതിഥി തൊഴിലാളിയുടെ മരണത്തിൽ ദുരൂഹത കണ്ടെത്തിയതിനൊടുവിൽ നടത്തിയ അന്വേഷണത്തിൽ ദമ്പതികളായ പ്രതികളെ പശ്ചിമ ബംഗാളിൽ നിന്ന് പോലീസ് പിടികൂടി. പെരിന്തൽമണ്ണ യിലെ ഗാന്ധിനഗർ മണലിത്തോട്ടത്തിലെ വാടക വീട്ടിൽ പുറത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ട മുറിയിൽ നിന്നാണ് ബംഗാൾ പർഗാനാസ് ഹരിപ്പുർ സൗത്ത് സ്വദേശി ഗണേഷ് മാജിയുടെ മകൻ ദീപക് മാജി (38)  എന്നയാളുടെ അഴുകിയ നിലയിലുള്ള മൃതദേഹം കഴിഞ്ഞയാഴ്ച കണ്ടെടുത്തത്.
 
പെരിന്തൽമണ്ണ പോലീസിന്റെ അന്വേഷണത്തെ തുടർന്ന് ബംഗാൾ പോലീസുമായി വിവരം പങ്കുവയ്ക്കുകയും ബംഗാൾ പോലീസ് പശ്ചിമ ബംഗാൾ കാസ് രാംകർച്ചന്ദ്‌ സ്വദേശി ബുദ്ധദേവ് ദാസ് (27) ഭാര്യ ദോലൻ ചപദാസ് (33) എന്നിവരെ പിടികൂടി പെരിന്തൽമണ്ണ പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ :
 
ബുദ്ധദേവും ഭാര്യയും അടിക്കടി ദീപക് മാജിയെ കാണാനായി വരുമായിരുന്നു. സഹോദരനും ഭാര്യയുമാണ് ഇവർ എന്നായിരുന്നു ദീപക് മാജി അടുത്തുള്ളവരോട് പറഞ്ഞിരുന്നത്. എന്നാൽ ഇടയ്ക്ക് ദീപക് മാജി ദോലൻ ചപദാസിന്റെ നഗ്ന വീഡിയോ എടുക്കുകയും ചെയ്തിരുന്നു. ഇത് വച്ച് ഇയാൾ ബ്ളാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. സഹികെട്ട ബുദ്ധദേവും ഭാര്യയും ഒരു ദിവസം ദീപകിന്റെ വീട്ടിൽ എത്തുകയും നയത്തിൽ പതിനഞ്ച് ഉറക്ക ഗുളികകൾ വെള്ളത്തിൽ കലർത്തി ദീപക്കിന് നൽകി മയക്കിക്കിടത്തി. പിന്നീട് മയങ്ങിയ ദീപക്കിനെ ഇവർ തലയിണ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി.  
 
ദീപക്കിന്റെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന അതിഥി തൊഴിലാളിയുടെ മൊഴിയാണ് പൊലീസിന് തുണയായത്. ബുദ്ധദേവും ഭാര്യ ചപദാസും ദീപക് മരിച്ച ദിവസം വന്നിരുന്ന വിവരം ഇയാൾ പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് ബുദ്ധദേവിന്റെ ഫോണിൽ വിളിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് ചപദാസിന്റെ ഫോൺ ലൊക്കേഷൻ ബംഗാളിലെ പർഗാനാസ് ആണെന്നും കണ്ടെത്തിയശേഷം പോലീസ് ബംഗാളിലെ സാഗർ പോലീസുമായി ബന്ധപ്പെട്ടാണ് ഇരുവരെയും പിടികൂടിയത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍