ആരെയും വെടിവച്ചുകൊല്ലാനുള്ള അധികാരം പൊലീസിനില്ല: ആഭ്യന്തര വകുപ്പിനെതിരെ മന്ത്രി സുനിൽ കുമാർ

ശനി, 9 മാര്‍ച്ച് 2019 (16:40 IST)
കേരളത്തില്‍ ആരെയും വെടിവച്ചുകൊല്ലാനുള്ള അധികാരം പൊലീസിനില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. ഏറ്റുമുട്ടലുണ്ടായ സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കണം. മാവോയിസ്റ്റ് വിഷയത്തില്‍ സിപിഐക്ക് കൃത്യമായ നിലപാടുണ്ടെന്നും വൈത്തിരിയില്‍ പൊലീസ് വെടിവയ്പില്‍ വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
 
മനുഷ്യാവകാശ പ്രവര്‍ത്തകനും മാവോവാദി നേതാവുമായ സിപി ജലീല്‍ വയനാട് വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ വിവാദം ചൂടുപിടിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നിലപാടുകളിലെ വിശ്വാസ്യത ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. 
 
ജലീലും കൂടെയുള്ള മറ്റൊരാളും ആണ് ആദ്യം വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. എ.കെ. 47 ആധുനിക തോക്കുപയോഗിച്ചാണ് മാവോവാദികള്‍ വെടിയുതിര്‍ത്തതെന്നാണ് പോലീസ് ഭാഷ്യം. ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന് പറയുന്നുണ്ടെങ്കിലും ജലീലിന്റെ ദേഹത്തേറ്റ വെടിയുണ്ടകള്‍ എല്ലാം പോയിന്റ് ബ്ലാങ്കില്‍ വെച്ച രീതിയിലുള്ളതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍