പട്ടയം ലഭിക്കാത്ത ഭൂമികളിലെ കൃഷി നാശത്തിനും ഇനി മുതല്‍ ആനുകൂല്യം ലഭിക്കും; ജൂലൈ 31വരെ അപേക്ഷിക്കാം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 5 ജൂലൈ 2024 (12:58 IST)
P Prasad
പട്ടയമില്ലാത്ത ഭൂമിയില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ലാതെ വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന  ദീര്‍ഘകാലവിളകള്‍ക്ക് നിബന്ധനകള്‍ പ്രകാരം പ്രകൃതിക്ഷോഭം  കാരണമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന്  പരിഗണിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായതായി  കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. സംസ്ഥാനത്തുണ്ടായ കടുത്ത ഉഷണ തരംഗവും വരള്‍ച്ചയും കണക്കിലെടുത്ത് മേല്‍ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുവാന്‍ കഴിയും വിധം എയിംസ് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുവാനുള്ള തീയതി ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചതായും മന്ത്രി അറിയിച്ചു.
 
സംസ്ഥാനത്ത് ഇടുക്കി ജില്ലയില്‍  വനാതിര്‍ത്തിയോട് ചേര്‍ന്ന് പട്ടയം ഇല്ലാത്ത ഭൂമിയില്‍  കുടിയേറ്റ കര്‍ഷകര്‍  തലമുറകളായി ഏലം, കുരുമുളക്,കാപ്പി,കൊക്കോ, ജാതി മുതലായ ദീര്‍ഘകാലവിളകള്‍ കൃഷി ചെയ്തു വരുന്നതായും  ഇക്കഴിഞ്ഞ കടുത്ത വരള്‍ച്ചയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടമുണ്ടായതായും  വരള്‍ച്ചയെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സമിതി  റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 
ഇതില്‍ പട്ടയം ഇല്ലാത്ത ഭൂമിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കാത്ത സാഹചര്യം നിലനിന്നിരുന്നതിനാല്‍ അത്തരം കര്‍ഷകരെ കൂടി പരിഗണിക്കണമെന്ന ആവശ്യം കൃഷിക്കാരുടെ ഇടയില്‍ നിന്ന്   തന്നെ ഉണ്ടായിരുന്നതായും  ഇത് പരിഗണിച്ചാണ് ഇപ്പോള്‍ അനുകൂല ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.  വനാതിര്‍ത്തിയോട് ചേര്‍ന്ന് പട്ടയം ലഭിച്ചിട്ടില്ലാത്ത ഭൂമിയില്‍  കൃഷി ചെയ്യുന്ന ഹ്രസ്വകാല വിളകള്‍ക്ക്  നിബന്ധനകള്‍ പ്രകാരം  ഇന്‍ഷുറന്‍സ് പദ്ധതിയുടെയും കൃഷിവകുപ്പിന്റെ മറ്റ് പദ്ധതികളുടെയും ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ 2022 ലെ കൃഷിദര്‍ശന്‍ പരിപാടിയില്‍ വെച്ച്  കൃഷിയിടത്തില്‍ നിന്നു തന്നെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍