സ്വാശ്രയ മെഡിക്കൽ പ്രവേശനം; സർക്കാരും മാനേജ്മെന്റുകളും തമ്മിൽ ധാരണയായി

വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (21:10 IST)
അമ്പത് ശതമാനം മെറിറ്റ് സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുത്ത് കൊണ്ട് മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ ധാരണയിലെത്തി. മെറിറ്റ് സീറ്റിലും മാനേജ്മെന്റ് സീറ്റുകളിലുമായി ഫീസ് കൂട്ടിയാണ് പുതിയ ധാരണ. ചര്‍ച്ചയ്ക്കു ശേഷം വിദ്യാഭ്യാസമന്ത്രി കെകെ ഷൈലജയാണ് വിവരങ്ങള്‍ അറിയിച്ചത്.

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 20 ശതമാനം സീറ്റുകൾ ബിപിഎൽ വിദ്യാർഥികൾക്ക്. ഈ സീറ്റുകളിൽ 25,000 രൂപയാണ് ഫീസ്. 30 ശതമാനം മെറിറ്റ് സീറ്റുകളിൽ 2.5 ലക്ഷം രൂപ ഫീസ്. നിലവിൽ ഇത് 1.8 ലക്ഷമായിരുന്നു. 35 ശതമാനം മാനേജ്മെന്റ് സീറ്റുകളിൽ 11 ലക്ഷം രൂപയാണ് ഫീസ്. നിലവിൽ ഇത് 8.5 ലക്ഷമായിരുന്നു. 15 ശതമാനം എൻആർഐ സീറ്റുകളിൽ 15 ലക്ഷം രൂപ ഫീസ് ഈടാക്കാനും ധാരണയായി.

സ്വാശ്രയ ഡെന്റൽ കോളജുകളിലെ ഫീസിന്റെ കാര്യത്തിലും ധാരണയായി. സർക്കാർ ക്വാട്ടയിലെ സീറ്റുകളിൽ ത്രിതല ഫീസ്. ആറു ശതമാനം സീറ്റിൽ 23,000 രൂപ ഫീസ്. 14 ശതമാനം സീറ്റുകളിൽ ഫീസ് 44,000 രൂപ. 30 ശതമാനം സീറ്റുകളിൽ 2.1 ലക്ഷം രൂപ. 35 ശതമാനം മാനേജ്മെന്റ് സീറ്റുകളിൽ 5 ലക്ഷം മുതൽ 15 ലക്ഷംവരെയാണ് ഫീസ്. 15 ശതമാനം എൻആർഐ സീറ്റിൽ ആറുലക്ഷം രൂപ ഫീസ് വാങ്ങാനും ധാരണയായി.

വെബ്ദുനിയ വായിക്കുക