സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഫീസ് ഏകീകരണം നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

ബുധന്‍, 24 ഓഗസ്റ്റ് 2016 (06:58 IST)
മെഡിക്കല്‍ ഫീസ് ഏകീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ദന്തല്‍ കോളേജ് മാനേജ്‌മെന്റുകളുമായുണ്ടാക്കിയ ധാരണ പിന്‍വലിച്ചതായും അവര്‍ വ്യക്തമാക്കി. സ്വാശ്രയ മെറിറ്റ് സീറ്റില്‍ മുന്‍ വര്‍ഷത്തെ ഫീസ് തുടരും. മാനേജ്‌മെന്റിലെ ഫീസ് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 
കഴിഞ്ഞ വര്‍ഷം വരെ മെറിറ്റ് സീറ്റിലെ 44 ശതമാനത്തിന് 23,000 വും 56 ശതമാനത്തിന്  1.75 ലക്ഷവുമായിരുന്ന ഫീസാണ് ഏകീകരണം വരുന്നതോടെ നാലു ലക്ഷമായി ഉയര്‍ന്നത്. ഇത് നിര്‍ധന വിദ്യാര്‍ഥികളെ ബാധിക്കുമെന്ന അവസ്ഥയാണ് ഉണ്ടായത്. ഇതിനെതിരെ പ്രതിഷേധം കനത്തതോടെയാണ് 18 സ്വാശ്രയ ഡെന്‍റല്‍ കോളജുകളുമായുണ്ടാക്കിയ ധാരണയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്.
 
അതേസമയം, സര്‍ക്കാര്‍ നിലപാട് അവഗണിച്ച് പ്രവേശന നടപടികളുമായി മുന്നോട്ട് പോകാനാണ് മാനേജ്‌മെന്റുകളുടെ തീരുമാനം. സീറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ നടപടിക്കെതിരെ നാല് മെഡിക്കല്‍ കോളെജുകള്‍ ഹൈക്കോടതിയെ സമീപിച്ചു. അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി മെഡിക്കല്‍ കോളേജുകളാണ് കോടതിയെ സമീപിച്ചത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക