മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്നത് കോടതി തടഞ്ഞു, അന്വേഷണത്തിൽ ദുരൂഹത; സത്യമെന്തെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി

ചൊവ്വ, 29 നവം‌ബര്‍ 2016 (12:35 IST)
നിലമ്പൂർ കരുളായി വനത്തിൽ വെടിയേറ്റു കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കരുതെന്ന് കോടതി. ഡിസംബർ 5 വരെ ഇരുവരുടെയും മൃതദേഹം സൂക്ഷിക്കണമെന്ന് മഞ്ചേരി സെഷൻസ് കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട കുപ്പുദേവരാജ്(60), അജിത (45) എന്നിവരുടെ മൃതദേഹങ്ങളാണ് ഏഴു ദിവസം കൂടി സൂക്ഷിക്കണമെന്ന് കോടതി വ്യക്തമാക്കിയത്.
 
ഇവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ ഏഴുദിവസം സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുപ്പു ദേവരാജന്റെ സഹോദരൻ ബെംഗളൂരു സൗത്ത് എകെ കോളനി ദാസപുരം ശ്രീധരൻ നൽകിയ ഹർജിയ്ക്കാണ് കോടതി അംഗീകാരം നൽകിയത്. വനത്തിൽ വ്യാജ ഏറ്റുമുട്ടലാണുണ്ടായതെന്നും മൃതദേഹം സംസ്കരിക്കുന്നതു തെളിവു നശിക്കാനിടയാക്കുമെന്നും കാണിച്ചാണ് അഡ്വ. പി എ പൗരൻ മുഖേന ഹർജി നൽകിയത്. 
 
കരുളായി വനത്തിൽ നടന്നതെന്താണെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്ക് ഉണ്ടെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തിൽ ദുരൂഹതയുണ്ടെന്നും അതിനാൽ മൃതദേഹങ്ങൾ റീ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് ഹർജി നൽകുമെന്ന് കുപ്പുസ്വാമിയുടെ ബന്ധുക്കളുടെ അഭിഭാഷകൻ അറിയിച്ചു. മഞ്ചേരിയിലും നിലമ്പൂരും പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. ഇതര സംസ്ഥാനത്ത് നിന്നുമുള്ള മികച്ച ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരിക്കും റീ പോസ്റ്റ്മോർട്ടം.

വെബ്ദുനിയ വായിക്കുക