വിന്‍സന്റിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമെന്ന് മഹിളാ കോൺഗ്രസ്; ആഗ്രഹം മനസില്‍വച്ചോളാന്‍ എ ഗ്രൂപ്പ് - കെപിസിസി യോഗം കത്തും

തിങ്കള്‍, 24 ജൂലൈ 2017 (21:19 IST)
വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എംഎൽഎ എം വിൻസന്റിന്റെ രാജിയില്‍ ഉറച്ച് മഹിളാ കോൺഗ്രസ്.

ചൊവ്വാഴ്ച രാവിലെ ചേരുന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തിൽ വിഷയം ഉന്നയിക്കും. വിവരങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കും. രാജി ആവശ്യപ്പെട്ട വനിതാ നേതാക്കളെ ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും   മഹിളാ കോൺഗ്രസ് വ്യക്തമാക്കി.

വനിതാ നേതാക്കൾ പ്രത്യേക യോഗം ചേർന്നാണ് വിൻസന്റിനെതിരായ നിലപാടിൽ ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസില്‍ വിന്‍സന്‍റ് എം എല്‍ എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഈ ആവശ്യത്തെ എതിര്‍ത്ത് എ ഗ്രൂപ്പും നിലപാട് കര്‍ക്കശമാക്കി.

അതേസമയം, വിന്‍സന്‍റ് വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചതായി പൊലീസ്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലീസ് ഇത്തരം ഗുരുതരമായ കണ്ടെത്തലുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

2016 സെപ്റ്റംബര്‍ 10നും നവംബര്‍ 11നുമാണ് വീട്ടമ്മയെ വിന്‍സന്‍റ് പീഡിപ്പിച്ചതെന്നും പൊലീസ് നെയ്യാറ്റിന്‍‌കര കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക